സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിര

സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിര. പലയിടത്തും നൂറിലധികം വോട്ടർമാരാണ് വരിനിൽക്കുന്നത്. പോളിംഗ് സമയം അവസാനിച്ചതോടെ വോട്ടെടുപ്പ് നടക്കുന്ന ഇടങ്ങളിൽ ഗേറ്റുകൾ പൂട്ടി. പോളിംഗ് ബൂത്തിൽ ക്യൂ നിൽക്കുന്നവർക്ക് സ്ലിപ്പ് നൽകുന്നുണ്ട്. 6 മണി കഴിഞ്ഞ് വോട്ടർമാർ എത്തിയെങ്കിലും ഇവരെ ഗേറ്റിനുള്ളിൽ കയറ്റിയില്ല. കൂടുതലും സ്ത്രീ വോട്ടർമാരാണ് വൈകിയെത്തിയത്. (long queue polling booths)

വടകര മണ്ഡലം ചെരണ്ടത്തൂർ എൽപി സ്കൂളിലെ 147,148 ബൂത്തുകളിൽ വൻ തിരക്കാണ്. സ്ത്രീകളും കുട്ടികളും അടക്കം 500ലേറെ പേർ വോട്ട് ചെയ്യാൻ ക്യൂവിൽ നിൽക്കുന്നു. ആലത്തൂരിൽ ക്യൂവിൽ നിൽക്കുന്ന വോട്ടർമാരെ ബൂത്തിന് അകത്തേക്ക് മാറ്റി. സമയപരിധി അവസാനിച്ചാലും വോട്ടിംഗ് അവസാനിക്കാത്ത സാഹചര്യത്തിലാണ് വോട്ടർമാരെ ബൂത്തിനകത്തേക്ക് ക്രമീകരിക്കുന്നത്.

വയനാട് ലോക്സഭാ മണ്ഡലം ബൂത്ത് നമ്പർ 128 ൽ (മുക്കം ചേന്നമംഗലൂർ) വോട്ടിങ് യന്ത്രം മന്ദഗതിയിലാണ്. സ്ത്രീകളും മുതിർന്നവരും അടക്കം വോട്ടർമാരുടെ നീണ്ട ക്യൂവാണ് ഇവിടെയുള്ളത്. രാവിലെ മുതൽ വോട്ടിങ് യന്ത്രത്തിന്റെ പ്രവർത്തനം മന്ദഗതിയാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു. തൃശ്ശൂരിൽ പല ബൂത്തുകളിലും കനത്ത തിരക്ക് അനുഭവപ്പെടുന്നു. കേച്ചേരിയിൽ 200ലധികം ആളുകൾ ക്യൂവിൽ നിൽക്കുന്നു. ചൂണ്ടലിൽ മൂന്നു ബൂത്തുകളിലും മണലൂരിലെ വിവിധ ബൂത്തുകളിലും തിരക്കാണ്. ക്യൂവിൽ നിൽക്കുന്നവർക്ക് വോട്ട് ചെയ്യാൻ അവസരം ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു. തിരുവനന്തപുരത്തെ ഗ്രാമീണ മേഖലകളിലും വോട്ടർമാരുടെ നീണ്ട ക്യൂ അനുഭവപ്പെട്ടു.

പാലക്കാട്‌ അകത്തേത്തറയിലും സ്ഥിതി വ്യത്യസ്തമല്ല. ഉദ്യോഗസ്ഥരുടെ പരിചയക്കുറവ് പോളിംഗ് വൈകിപ്പിച്ചെന്ന് പരാതി ഉയരുന്നുണ്ട്. ക്യൂവിൽ ഉള്ളവർക്ക് സ്ലിപ് നൽകി ഗേറ്റടച്ചു. ആലത്തൂർ മാപ്പിള എൽപി സ്കൂളിൽ 150ലധികം വോട്ടർമാരുടെ ക്യൂ ഉണ്ട്. ഇവിടെയും പോളിങ് ബൂത്തിലെ ഗേറ്റ് അടച്ചു. വടകരയിലും വയനാട്ടിലെ ഗ്രാമീണ മേഖലകളിലും നീണ്ട ക്യൂ. ഇടുക്കി തൊടുപുഴ കീരികോട് ബൂത്തിലും വോട്ടർമാർ ക്യൂവിലാണ്. നടപടി ക്രമങ്ങൾ വൈകുന്നതിൽ നാട്ടുകാർ പരാതിപ്പെട്ടു. പോളിംഗ് ബൂത്ത് ക്രമീകരിച്ചതിലെ വീഴ്ചയെന്നും നാട്ടുകാർ ആരോപിച്ചു.

തിരുവനന്തപുരത്തും പോളിംഗ് ബൂത്തുകളുടെ ഗേറ്റ് പൂട്ടി. ആലുവ ബൂത്ത് നമ്പർ 80, മറയൂരിലെ മൂന്ന് ബൂത്തുകൾ, താനൂർ നിറമരുതൂർ എഎംഎൽപി സ്കൂൾ തുടങ്ങിയ ഇടങ്ങളിലെല്ലാം നീണ്ട നിരയാണ്. താനൂരിലെ പോളിങ് ബൂത്തിൽ പ്രതിഷേധിച്ചു. ഗേറ്റ് അടയ്ക്കും മുമ്പ് ഉള്ളിൽ കയറിയവരെ വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് പരാതിപ്പെട്ടാണ് പ്രതിഷേധം. തിരുവനന്തപുരം മണ്ഡലത്തിലെ ശ്രീകാര്യം ലൊയോള കോളേജ് ബൂത്തിലും ആറ്റിങ്ങൽ മണ്ഡലത്തിലെ കല്ലറ മുതുവിളയിലും പോളിംഗ് സമയത്തിന് ശേഷവും വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ട നിരയുണ്ട്.

error: Content is protected !!