യൂണിവേഴ്‌സിറ്റി കോളേജ് വിവാദം: കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് അക്രമാസക്തമായി
യൂണിവേഴ്സിറ്റി കോളേജ് വിവാദത്തില്‍ പ്രതിഷേധം ശക്തം. തിരുവനന്തപുരത്ത് കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ പൊലീസ് ജീപ്പ് അടിച്ചു തകര്‍ത്തു. സെക്രട്ടേറിയറ്റ് പരിസരത്ത് പൊലീസും സമരക്കാരും തമ്മിൽ കനത്ത സംഘർഷമാണ്. സമരക്കാർക്ക് നേരെ പൊലീസ് ടിയർഗ്യാസും, ലാത്തിച്ചാർജും, ജലപീരങ്കിയും പ്രയോഗിച്ചു. പൊലീസിന് നേരെ സമരക്കാർ കല്ലും കുപ്പികളും എറിയുന്നു. സെക്രട്ടേറിയറ്റ് പരിസരം അക്ഷരാർത്ഥത്തിൽ യുദ്ധക്കളമാവുകയാണ്.
യൂണിവേഴ്സിറ്റി കോളജ് വിഷയത്തിൽ നിരാഹാര സമരം നടത്തുന്ന കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ കെ.എം.അഭിജിത്തിന് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചാണ് തെരുവ് യുദ്ധമായി മാറിയത്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്ത മാർച്ച് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് എത്തിയപ്പോൾ മുതൽ സംഘർഷമായിരുന്നു. പോലീസ് ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിച്ച പ്രവർത്തകർക്കെതിരേ പോലീസ് ആദ്യം ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് ഡീൻ കുര്യാക്കോസ് ഉദ്ഘാടന പ്രസംഗം നടത്തുന്നതിനിടെ ഒരുഭാഗത്ത് പോലീസും പ്രവർത്തകരും ഏറ്റുമുട്ടി. കെഎസ്‌യുവിന്‍റെ സമരപ്പന്തലിന് മുന്നിൽ പ്രതിഷേധക്കാർ തടിച്ചതോടെ പോലീസ് കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിക്കുകയായിരുന്നു. തുടക്കത്തിൽ പൊലീസ് സംയമനം പാലിച്ചെങ്കിലും പിന്നീട്, കല്ലേറ് ശക്തമായതോടെ പൊലീസ് നടപടി തുടങ്ങുകയായിരുന്നു.
യൂത്ത് കോണ്‍ഗ്രസ് മാർച്ചിൽ സംഘർഷമുണ്ടാകുമെന്ന് ഇന്‍റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നതിനാൽ വൻ പോലീസ് സന്നാഹം സെക്രട്ടറിയേറ്റിന്‍റെ എല്ലാ കവാടത്തിനു മുന്നിലും നിലയുറപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം കെഎസ്‌യു പ്രവർത്തകർ പോലീസിന്‍റെ കണ്ണുവെട്ടിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിൽ വരെ എത്തിയ സാഹചര്യം കൂടി കണക്കിലെടുത്തായിരുന്നു കനത്ത സുരക്ഷ.
കോഴിക്കോട് പി.എസ്.സി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.