കനത്ത മഴ: മൂന്ന്‍ ജില്ലകളില്‍ ജാഗ്രത തുടരും

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുളള കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ ജാഗ്രത തുടരുകയാണ്. എറണാകുളം, പാലക്കാട് , കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലാണ് മഴ ശക്തമായത്.

കൊല്ലം ശക്തികുളങ്ങരയില്‍ കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. കാസര്‍കോട് പരപ്പ കനകപ്പള്ളിയില്‍ വീട് തകര്‍ന്ന് 5 പേര്‍ക്ക് പരിക്കേറ്റു. വെള്ളരിക്കുണ്ട് കനപ്പള്ളിയിൽ വീട് തകർന്ന് അഞ്ച് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ജില്ലയില്‍ ഇതുവരെ 120 വീടുകൾ പൂർണ്ണമായും മൂന്ന് വീട് ഭാഗികമായും തകർന്നതായാണ് കണക്ക്.  200 ഹെക്ടറിലധികം സ്ഥലത്ത് കൃഷി നശിച്ചിട്ടുണ്ട്.

കണ്ണൂരില്‍ ജീപ്പ് മറിഞ്ഞ് കാണാതായ ആള്‍ക്കുവേണ്ടി തെരച്ചില്‍ തുടരുകയാണ്. മറിഞ്ഞ ജീപ്പ് കണ്ടെത്തി. ശക്തമായ മഴയില്‍ പാലക്കാട് നെല്ലിയാമ്പതി ഹയര്‍ സെക്കണ്ടറി സ്കൂളിലെ സ്റ്റാഫ് റൂമിന്റെ ചുമര്‍ തകര്‍ന്നു വീണു. കോഴിക്കോട് നാദാപുരം ചേലക്കാട് മിനി സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന ഫയര്‍ഫോഴ്സ് കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. എലത്തൂരില്‍ വീടിന് മുകളില്‍ മരം വീണ് ഒരാള്‍ക്ക് പരിക്കേറ്റു. വടകര വലിയപള്ളിയിൽ വെള്ളംകയറിയതിനെതുടർന്ന് 10 ഇതരസംസ്ഥാന തൊഴിലാളികളെ ക്യാമ്പിലേക്ക് മാറ്റി.

error: Content is protected !!