ലിഗയെ കൊലപ്പെടുത്തിയത് മാനഭംഗത്തിന് ശേഷം: അറസ്റ്റ് ഉടൻ
ലിത്വാനിയൻ സ്വദേശിനി ലിഗയെ കൊലപ്പെടുത്തിയത് മാനഭംഗപ്പെടുത്തിയശേഷമെന്ന് പോലീസ്. പോലീസ് കസ്റ്റഡിയിലുള്ള കോവളം വാഴമുട്ടം സ്വദേശികളായ ഉമേഷ്, ഉദയൻ എന്നിവർ കുറ്റം സമ്മതിച്ചതായാണു സൂചന. ഇവരുടെ അറസ്റ്റ് ഇന്ന് ഉച്ചയോടെ രേഖപ്പെടുത്തുമെന്നാണ് റിപ്പോർട്ട്.
ലിഗയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനഫലവും പോലീസിനു ലഭിച്ചു. സംഭവസ്ഥലത്തുനിന്നു കണ്ടെത്തിയ മുടികൾ പ്രതികളുടേതെന്നും തിരിച്ചറിഞ്ഞു. ലിഗയെ കൊലപ്പെടുത്തിയത് മാർച്ച് 14ന് ആണെന്നും ഫൈബർ ബോട്ടിലാണ് ഇവരെ കണ്ടൽക്കാട്ടിൽ എത്തിച്ചതെന്നും പോലീസ് പറഞ്ഞു.
ഉമേഷാണ് കേസിലെ മുഖ്യപ്രതിയെന്നും പോലീസ് പറഞ്ഞു. ഇയാൾ മറ്റ് സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ചിരുന്നുവെന്നും പോലീസ് അറിയിച്ചു. ഉമേഷും ഉദയും ബന്ധുകളാണ്. ഇരുവരുടെയും പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ പോലീസിനു നേരത്തെ ലഭിച്ചിരുന്നു.
ടൂറിസ്റ്റ് ഗൈഡുകളാണെന്ന് വ്യാജേനെയാണ് ഇവർ ലിഗയെ സമീപിച്ചത്. കഞ്ചാവും കാഴ്ചകളും വാഗ്ദാനം ചെയ്താണ് ഇവർ ലിഗയെ വാഴമുട്ടത്ത് കൊണ്ടുവന്നതെന്നും കോവളം ഗ്രോവ് ബിച്ചിന് മുന്നിൽനിന്ന് പനത്തുറ അന്പലം വരെ ലിഗ ഒറ്റയ്ക്കാണെത്തിയതെന്ന് പോലീസ് പറഞ്ഞു. ഇവിടെനിന്നുമാണ് ഉമേഷും ഉദയനും ലിഗയെ കണ്ടെത്തെന്നും പോലീസ് കൂട്ടിച്ചേർത്തു.