പെൺകുട്ടിയെ വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിച്ച സംഭവം; പ്രതി പിടിയിൽ

തൊട്ടിൽപ്പാലത്ത് 19കാരിയായ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ട് പോയി മുറിയിൽ പൂട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി കുണ്ടുതോട് സ്വദേശി യു കെ ജുനൈദിനെ (25) പൊലീസ് അറസ്റ്റ് ചെയ്തു. വടകരയ്ക്ക് സമീപം വെച്ചാണ് പ്രതി പിടിയിലായത്. ഇയാളെ നാദാപുരം ഡിവൈഎസ്പി വി.വി. ലതീഷിന്റെ നേതൃത്വത്തിൽ ചോദ്യംചെയ്യുകയാണ്.

സ്വകാര്യ കോളേജിൽ പഠിക്കുന്ന പെൺകുട്ടിയെ കഴിഞ്ഞ ദിവസമാണ് കുണ്ടുതോട് ടൗണിന് സമീപമുള്ള വീട്ടിലെ രണ്ടാം നിലയിൽ കെട്ടിയിട്ട നിലയിൽ വിവസ്ത്രയായി കണ്ടെത്തിയത്. നാട്ടുകാരുടെ സഹായത്തോടെ പൂട്ട് പൊളിച്ചാണ് പൊലീസ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. സംഭവത്തിൽ പ്രതിയായ ജുനൈദിനെ കണ്ടെത്താൻ അന്വേഷണ സംഘം ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു.

പെൺകുട്ടിയെ ബുധനാഴ്ച വൈകിട്ടോടെ ഹോസ്റ്റലിൽനിന്നും കാണാതാവുകയായിരുന്നു. വീട്ടുകാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കഴിയാതെ വന്നതോടെ സഹപാഠികളോട് വിവരം തേടി. ആൺസുഹൃത്തിനൊപ്പം വൈകിട്ടോടെ ബൈക്കിൽ പോയി എന്ന വിവരമാണ് വീട്ടുകാർക്ക് ലഭിച്ചത്. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ലൊക്കേഷൻ കുണ്ടുതോടാണെന്ന് കണ്ടെത്തിയത്.

പെൺകുട്ടിയുടെ മൊഴി പ്രകാരം ഐപിസി 376 ബലാത്സംഗത്തിനിരയാക്കിയതിനും തട്ടിക്കൊണ്ടുപോയതിനും ഭീഷണിപ്പെടുത്തി നഗ്ന ചിത്രങ്ങളും വീഡിയോകളും പകർത്തിയതിനും പൊലീസ് ജുനൈദിനെതിരെ കേസെടുത്തു. പ്രതിയുടെ വീട്ടിൽനിന്ന് അഞ്ച് ഗ്രാം എംഡിഎംഎയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

error: Content is protected !!