പോലീസ് ക്രൂരത വീണ്ടും: യുവാവിനെ നഗ്നനാക്കി ക്രൂരമായി മര്‍ദ്ദിച്ചു,

കോഴിക്കോട് അത്തോളിയിൽ ബാലുശ്ശേരി സ്വദേശി അനൂപിനെ ലോക്കപ്പിലിട്ട് നഗ്നനാക്കി മര്‍ദ്ദിച്ചതായാണ് പരാതി.മര്‍ദ്ദനത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അനൂപ് പറയുന്നത് ഇങ്ങനെ “വീട്ടിലെത്തിയ പൊലീസ് തന്നെ കുളിമുറിയില്‍നിന്ന് വലിച്ചിഴച്ച് കൊണ്ടുപോയി. തടയാന്‍ ശ്രമിച്ച ഭാര്യയെയും അമ്മയെയും പൊലീസ് അസഭ്യം പറഞ്ഞു. പൊലീസ് ജീപ്പില്‍ വെച്ചും ക്രൂരമായി മര്‍ദ്ദിച്ചു. ലോക്കപ്പിലെത്തിച്ച് വസ്ത്രം ഊരിക്കളഞ്ഞ് നഗ്‌നനാക്കി നിര്‍ത്തി. ചുമരില്‍ ചേര്‍ത്തു നിര്‍ത്തി മര്‍ദ്ദിക്കുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തു”.

പിന്നീട് സ്റ്റേഷനില്‍നിന്ന് ജാമ്യത്തില്‍ പുറത്തിറങ്ങിയ അനൂപ് സ്റ്റേഷനു മുന്നില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. അത്തോളി പോലീസ് സ്റ്റേഷനിലെ എഎസ്ഐ രഘുവാണ് മര്‍ദ്ദിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന അനൂപ് പറഞ്ഞു.

വ്യക്തി വൈരാഗ്യമാണ് കസ്റ്റഡിയിലെടുത്തതിന് പിന്നിലെന്നാണ് ആരോപണം. ഒരു കല്യാണവീട്ടില്‍ മദ്യപിച്ചെത്തിയ ചില പൊലീസുകാര്‍ അവിടെയുള്ളവരെ അസഭ്യം പറഞ്ഞതിനെ അനൂപ് അടക്കം ഒരു സംഘം യുവാക്കള്‍ ചോദ്യംചെയ്തിരുന്നു. ഈ വൈരാഗ്യമാണ് പൊലീസ് അതിക്രമത്തിന് പിന്നിലെന്നാണ് പറയുന്നത്. എന്നാൽ പോലീസ് സംഭവം നിഷേധിച്ചു.

error: Content is protected !!