പിണറായിയിലെ മരണങ്ങൾ കൊലപാതകമെന്ന് സൂചന : യുവതിയായ വീട്ടമ്മ കസ്റ്റഡിയിൽ
പിണറായിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിക്കാനിടയായതു കൊലപാതകങ്ങളാണെന്ന സൂചന.
ഈ സാഹചര്യത്തില്‍ കുടുംബത്തിലെ ശേഷിച്ച അംഗം സൗമ്യയെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. വിഷം ഉള്ളിൽ ചെന്നാണ് ഇവർ മരിച്ചതെന്നു കണ്ടെത്തിയതിനെ തുടർന്നാണു സൗമ്യയെ ആശുപത്രിയില്‍ നിന്നും കസ്റ്റഡിയിലെടുത്തത്.
ഇന്ന് രാവിലെയാണ് ടൗണ്‍ സിഐ കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തലശേരി സഹകരണ ആശുപത്രിയില്‍ നിന്നും യുവതിയെ കസ്റ്റഡിയിലെടുത്തത്. മഫ്തിയിലെത്തിയ പോലീസ് സംഘം കസ്റ്റഡിയിലെടുത്ത സൗമ്യയെ ചോദ്യം ചെയ്യുന്നതിനായി സ്വകാര്യ വാഹനത്തിൽ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. ചോദ്യം ചെയ്യലില്‍ നാല് മരണങ്ങളുടേയും ചുരുളഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.സംഭവത്തില്‍ സൗമ്യയുടെ പങ്ക് വ്യക്തമായ സൂചനകളാണ് പുറത്തു വന്നിട്ടുള്ളത്.
കേസുമായി ബന്ധപ്പെട്ട് സൗമ്യയുടെ ഭര്‍ത്താവും ബന്ധുക്കളുമുള്‍പ്പെടെ 30 ലേറെ പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇവരുടെയെല്ലാം മൊഴികളില്‍ നിന്ന് വിലപ്പെട്ട വിവരങ്ങളും പോലീസിന് ലഭിച്ചുവെന്നാണ് റിപ്പോർട്ട്.
യുവതിയുടെ വഴിവിട്ട ബന്ധങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതപ്പെടുന്നത്. ഇത്തരത്തില്‍ സംശയിക്കുന്ന മൂന്ന് പേരേയാണ് പോലീസ് വിവിധ ഘട്ടങ്ങളിലായി വിളിച്ചുവരുത്തി ചോദ്യം ചെയ്തിട്ടുള്ളത്. മരണങ്ങള്‍ക്കു പിന്നില്‍ ഇവര്‍ക്ക് പങ്കുണ്ടോയെന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.
സൗമ്യയുടെ മകള്‍ എട്ടു വയസുകാരി ഐശ്വര്യ കിഷോറിന്റെ മൃതദേഹമാണ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ അനുമതിയോടെ തിങ്കളാഴ്ച പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു. നാല് മരണങ്ങളില്‍ മൂന്നും എലി വിഷം ഉള്ളിൽ ചെന്നാണെന്ന് ഇതിനകം വ്യക്തമായി കഴിഞ്ഞു. മൂന്ന് മൃതദേഹങ്ങളുടേയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകളുടെ ബലത്തിലും ഇതുവരെ നടത്തിയ അന്വേഷണങ്ങളുടെ അടിസ്ഥാനത്തിലും കൊലപാതകങ്ങളില്‍ മുഖ്യപങ്ക് വഹിച്ചത് വീട്ടിനുള്ളില്‍ തന്നെയുള്ളയാളെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. എന്നാല്‍ അന്വേഷണത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല.
വണ്ണത്താംവീട്ടിൽ കുഞ്ഞേരി കുഞ്ഞിക്കണ്ണൻ, ഭാര്യ കമല, കുഞ്ഞിക്കണ്ണന്റെ മകൾ സൗമ്യയുടെ മകൾ ഐശ്വര്യ (9) എന്നിവരാണു കഴിഞ്ഞ നാലു മാസത്തിനിടെ ഛർദ്ദിയെ തുടർന്നു മരിച്ചത്. സൗമ്യയുടെ രണ്ടാമത്തെ മകൾ കീർത്തന (1) ആറു വർഷം മുൻപ് സമാന സാഹചര്യങ്ങളിൽ ഛർദ്ദിയെ തുടർന്നു മരിച്ചിരുന്നു.നാലു മാസത്തിനിടെ തുടർച്ചയായി മരണങ്ങൾ ഉണ്ടായതിനെ തുടർന്നു നാട്ടുകാർ പരാതികളും സംശയവും ഉന്നയിച്ചതിനെത്തുടർന്നു കുഞ്ഞിക്കണ്ണന്റെയും കമലയുടെയും ഐശ്വര്യയുടെയും പോസ്റ്റ്മോർട്ടം നടത്തിയിരുന്നു.
ഇതിൽ കമലയുടെയും കുഞ്ഞിക്കണ്ണന്റെയും മൃതദേഹത്തിൽ എലിവിഷത്തിൽ ഉപയോഗിക്കുന്ന അലുമിനിയം ഫോസ്ഫേറ്റിന്റെ അംശം കണ്ടെത്തി.ശരീരത്തിൽ വിഷാംശം കണ്ടതോടെ മരണങ്ങൾ കൊലപാതകമാകുമെന്ന സംശയത്തിലാണു പൊലീസ്. ഇതേത്തുടർന്നാണു സൗമ്യയെ കസ്റ്റഡിയിലെടുത്തത്. സൗമ്യയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന യുവാക്കൾക്കു വേണ്ടിയും തിരച്ചിൽ നടത്തുകയാണ്.