പിണറായിയിലെ കൊലപാതകം ആസൂത്രിതമെന്ന് പോലീസ്; കൊലപാതകത്തിലേക്ക് നയിച്ചത് അവിഹിത ബന്ധം
പിണറായിയില്‍ ഒരു കുടുംബത്തിലെ നാല് പേര് നാലു മാസത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സംശയത്തെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്ത സൗമ്യ കുറ്റം സമ്മതിച്ചു.
രണ്ട് യുവാക്കൾക്കൊപ്പം രാത്രിയിൽ വീട്ടിനുള്ളിൽ മോശം സാഹചര്യത്തിൽ അമ്മയെ കണ്ടതോടെ ഭയന്ന് നിലവിളിച്ച എട്ട് വയസുകാരിയായ മകൾ ഐശ്വര്യയെ ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്തി. ഇതോടെ അവിഹിത ബന്ധത്തെ കൂടുതൽ ശക്തമായി എതിർത്ത മാതാപിതാക്കളോടായി പക.
മാർച്ചിൽ കറിയിൽ വിഷം കലർത്തി അമ്മ കമലയെയും ഏപ്രിൽ മാസത്തിൽ രസത്തില്‍ വിഷം ചേർത്ത് അച്ഛനെയും ഇല്ലാതാക്കി. പുറമെ ഉള്ളവരുടെ സഹായവും ലഭിച്ചു. 11 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലില്‍ ക്രൂര കൊലപാതകത്തെക്കുറിച്ച് സൗമ്യ വിവരിച്ചത് ഇങ്ങനെയാണ്.
അന്വേഷണ സംഘം ആശുപത്രിയില്‍നിന്നാണ് സൗമ്യയെ കസ്റ്റഡിയില്‍ എടുത്തത്. രാവിലെ മുതല്‍ ഇവരെ ചോദ്യം ചെയ്തു വരികയായിരുന്നു. അത്യന്തം ദുരൂഹത നിറഞ്ഞ സംഭവത്തില്‍ കേസ് അന്വേഷണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം ക്രൈംബ്രാഞ്ച് ഡി.വൈഎംഎസ്.പി രഘുറാം ഏറ്റെടുത്തത്. ചോദ്യം ചെയ്യലിനോട് ഇവര്‍ സഹകരിച്ചിരുന്നില്ല. എന്നാല്‍ 11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഇവര്‍ കുറ്റം സമ്മതിച്ചു. അതേസമയം സൗമ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. സൗമ്യയുമായി ബന്ധമുള്ള മൂന്ന് യുവാക്കളെയും തലശേരി ഗസ്റ്റ് ഹസ്സില്‍ വിളിച്ചു വരുത്തി അന്വേഷണ സംഘം ചോദ്യ ചെയ്തിരുന്നു. സൗമ്യയുടെ മക്കളും മാതാപിതാക്കളും അടക്കം നാല് മാസത്തിനിടെ ഉണ്ടായ മൂന്ന് മരണങ്ങളാണ് ആസൂത്രിത കൊലപാതകമാണെന്ന് കണ്ടെത്തിയിരിക്കുന്നത്.
സൗമ്യയുടെ അച്ഛന്‍ കുഞ്ഞിക്കണ്ണന്‍,അമ്മ കമല, എന്നിവരും സൗമ്യയുടെ മക്കളായ ഐശ്വര്യ, കീര്‍ത്തന എന്നിവരുമാണ് ദുരൂഹസാഹചര്യങ്ങളില്‍ മരിച്ചത്. 2012 സെപ്റ്റംബര്‍ ഒമ്പതിനാണ് കീര്‍ത്തന മരിച്ചത്. ആറുവര്‍ഷങ്ങള്‍ക്കു ശേഷം ജനുവരി 31ന് ഐശ്വര്യയും മരിച്ചു. കമല മാര്‍ച്ച് ഏഴിനും കുഞ്ഞിക്കണ്ണന്‍ ഏപ്രില്‍ 13നുമായിരുന്നു മരിച്ചത്. തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൗമ്യയെ അവിടെനിന്നാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
എട്ടുവയസുകാരി ഐശ്വര്യയുടെ മൃതദേഹവും പുറത്തെടുത്ത് പരിശോധിച്ച സാഹചര്യത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. കുട്ടികള്‍ക്ക് ചോറില്‍ എലിവിഷം കലര്‍ത്തിയും അച്ഛനും അമ്മയ്ക്കും കറിയിലുമാണ് വിഷം കലര്‍ത്തി നല്‍കിയത്.
സൗമ്യയുമായി ബന്ധമുള്ള നാലു യൂവാക്കളെ ഇതിനോടകം പോലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് സൂചന. എന്നാല്‍ ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും ഇതേവരെ പുറത്തുവന്നിട്ടില്ല. അലുമിനിയം ഫോസ്‌ഫൈഡ് ഉള്ളില്‍ ചെന്നതിനെ തുടര്‍ന്നാണ് സൗമ്യയുടെ അച്ഛനും അമ്മയും മരിച്ചതെന്ന രാസപരിശോധനാ ഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് സൗമ്യയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്.