ഫോണ്‍ കെണിക്കേസ് റദ്ദാക്കണമെന്ന ഹര്‍ജി പരാതിക്കാരി പിന്‍വലിച്ചു

മുന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍ കെണിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക സമര്‍പ്പിച്ച ഹ‍ര്‍ജി പിന്‍വലിച്ചു. രാവിലെ കേസ് പരിഗണിച്ചപ്പോള്‍ ഇക്കാര്യത്തിലെ തീരുമാനം ഉച്ചക്കുശേഷം അറിയിക്കാമെന്ന് ഹര്‍ജിക്കാരിയുടെ അഭിഭാഷകന്‍ ഹൈകോടതിയെ അറിയിച്ചിരുന്നു. ഉച്ചയ്‌ക്ക് ശേഷം കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ കേസ് റദ്ദാക്കണമെന്ന മുന്‍ ഹര്‍ജി പിന്‍വലിക്കുകയാണെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചു.

ഹര്‍‍ജിയില്‍ വാദം പൂര്‍ത്തിയായി വിധി പറയാന്‍ മാറ്റുന്നതിന് തൊട്ടുമുമ്പാണ് ഇക്കാര്യം പറഞ്ഞത്. ഫോണ്‍ കെണി കേസ് ഒത്തുതീര്‍പ്പാക്കാന്‍ അനുവദിക്കരുതെന്ന് ഹ‍ര്‍ജിയില്‍ കക്ഷി ചേര്‍ന്നവരും ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടു. പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തകക്ക് മന്ത്രി സര്‍ക്കാര്‍ ജോലി വാദഗ്ദാനം ചെയ്തിരുന്നു. ഇത് അധികാര ദുര്‍വിനിയോഗമാണെന്നു കക്ഷി ചേര്‍ന്നവര്‍ വാദിച്ചു. എന്നാല്‍ വാദിയും പ്രതിയും കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കിയാല്‍ വിചാരണ വേളയില്‍ കേസ് തന്നെ നിലനില്‍ക്കില്ലെന്നായിരുന്നു ഹൈക്കോടതിയിലെ സര്‍ക്കാര്‍ നിലപാട്.

error: Content is protected !!