ലാലുവിന്റെ വിധി ഇന്ന്
കാലിത്തീറ്റ കുംഭകോണക്കേസിൽ ആർജെഡി നേതാവ് ലാലുപ്രസാദ് യാദവ് അടക്കം 11 പ്രതികൾക്കുള്ള ശിക്ഷ പ്രത്യേക സിബിഐ കോടതി ഇന്നുച്ചയ്ക്കു രണ്ടിനു പ്രഖ്യാപിക്കും. ലാലുവിന്റെ അഭിഭാഷകൻ ചിത്രരഞ്ജൻ പ്രസാദാണ് ഇക്കാര്യമറിയിച്ചത്.
പ്രതികൾ കുറ്റക്കാരാണെന്ന് ഡിസംബർ 23നു വിധിച്ചിരുന്നു. ലാലു അടക്കമുള്ളവർ ബിർസ മുണ്ട സെൻട്രൽ ജയിലിലാണിപ്പോൾ. ശിക്ഷ സംബന്ധിച്ച് ഇന്നലെ നടന്ന വാദത്തിൽ ലാലു വീഡിയോ കോൺഫറൻസിംഗിലൂടെ ഹാജരായി. പ്രായാധിക്യവും അസുഖങ്ങളും കണക്കിലെടുത്ത് ദയവുണ്ടാകണമെന്ന് അദ്ദേഹം കോടതിയോട് അഭ്യർഥിച്ചു.
കുറഞ്ഞത് ഒരു വർഷവും പരമാവധി ഏഴു വർഷവും തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് ലാലുവിനെതിരേ തെളിഞ്ഞത്. ശിക്ഷാ പ്രഖ്യാപനം ഇന്നലെയും അതിന്റെ തലേന്നും ഉണ്ടാകുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നു.
കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസാണിത്. ലാലു ബിഹാർ മുഖ്യമന്ത്രിയായിരിക്കേ 1990നും 94നും ഇടയ്ക്ക് ദേവഗഡ് ട്രഷറിയിൽനിന്ന് 89.27 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ഈ കേസ്.
ചെയ്ബാസ ട്രഷറിയിൽനിന്ന് 37.7 കോടി രൂപ തട്ടിയെടുത്ത കേസിൽ ലാലു അടക്കമുള്ളവർ 2013ൽ ശിക്ഷിക്കപ്പെട്ടു. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മറ്റു മൂന്നു കേസുകൾകൂടി ലാലുവിനെതിരേ ഉണ്ട്.