പറശിനിക്കടവ് പീഡനം: അഞ്ചു പേർ അറസ്റ്റിൽ; പെണ്‍കുട്ടിയുടെ പിതാവും കസ്റ്റഡിയില്‍
പറശിനിക്കടവിലെ ലോഡ്ജില്‍ പതിനാറു വയസുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തില്‍ ലോഡ്ജ് മാനേജര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.സ്വകാര്യ ലോഡ്ജ് ജീവനക്കാരന്റെ പേരിലും പൊലീസ് കേസെടുത്തു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനുള്‍പ്പെടെ 8 പേര് കസ്റ്റഡിയിലാണ്. പോക്സോ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ നവംബറില്‍ പറശിനിക്കടവിലെ ലോഡ്ജില്‍ വച്ചു പെണ്‍കുട്ടിയെ കെട്ടിയിട്ട് മാനഭംഗപ്പെടുത്തിയെന്ന കേസിലാണ് ലോഡ്ജ് മാനേജര്‍ പവിത്രന്, മാട്ടൂല്‍ സ്വദേശികളായ സന്ദീപ്, ഷബീര്‍, ഷംസുദ്ദീന്, അയൂബ് എന്നിവരെ തളിപ്പറമ്ബ് പ്രിന്‍സിപ്പല്‍ എസ്ഐ കെ. ദിനേശന് നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
തളിപ്പറമ്ബ് ഗവ.താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനക്ക് വിധേയയാക്കിയ പെണ്‍കുട്ടിയെ രാത്രി തളിപ്പറമ്ബ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയാണ് മൊഴി രേഖപ്പെടുത്തിയത്. നവംബര്‍ 26 ന് പെണ്‍കുട്ടിയുടെ സഹോദരന് വന്ന ഒരു ഫോണ്‍കോളില്‍ നിന്നായിരുന്നു സംഭവം പുറത്തറഞ്ഞത്. സഹോദരിയുടെ നഗ്നവീഡിയോ കൈയിലുണ്ടെന്നും 50,000 രൂപ തന്നില്ലെങ്കില്‍ അത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നുമായിരുന്നു ഭീഷണി.
ഫോണില്‍ ആവശ്യപ്പെട്ടതനുസരിച്ച് 27 ന് രാത്രി ഷൊര്‍ണ്ണൂരിലെത്തിയ സഹോദരനെ മൂന്നംഗസംഘം മാരുതി സ്വിഫ്റ്റ് കാറില്‍ കയറ്റി അജ്ഞാതകേന്ദ്രത്തിലെത്തിച്ചു. വീഡിയോ കാണിച്ചപ്പോള്‍ അവരോട് കയര്‍ത്ത സഹോദരനെ അവിടെയുണ്ടായിരുന്ന മൂന്നുപേരും കൂടി ചേര്‍ന്ന് മര്‍ദ്ദിച്ചശേഷം ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിക്കുകയായിരുന്നു. തളിപ്പറമ്ബ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.