രണ്ട് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ സംസ്കരിക്കരുത് : ഹൈക്കോടതി
ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രണ്ട് മാവോയിസ്റ്റുകളുടെ സംസ്കാരം ഹൈക്കോടതി തടഞ്ഞു. മണിവാസകം, കാർത്തി എന്നിവരുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതാണു കോടതി തടഞ്ഞത്. ബന്ധുക്കൾ നൽകിയ ഹർജി പരിഗണിച്ചായിരുന്നു കോടതി നടപടി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ മൃതദേഹങ്ങൾ സൂക്ഷിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. മരണത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് മരിച്ചവരുടെ ബന്ധുക്കൾക്ക് നൽകണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
മൃതദേഹം സംസ്കരിക്കാൻ പോലീസ് അനുമതി നൽകിയ പാലക്കാട് ജില്ലാ സെഷൻസ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരിഗണിക്കാതെയാണ് സെഷൻസ് കോടതി മൃതദേഹം സംസ്കരിക്കാൻ ഉത്തരവിട്ടതെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. കാർത്തിയുടെ സഹോദരനും മണി വാസകത്തിന്റെ സഹോദരിയുമാണ് ചൊവ്വാഴ്ച ഹൈക്കോടതിയെ സമീപിച്ചത്.
സെഷൻസ് കോടതി നവംബർ മൂന്ന് വരെ മൃതദേഹം സംസ്കരിക്കുന്നത് ആദ്യം തടഞ്ഞിരുന്നു. പിന്നീട് പാലക്കാട് ജില്ലാ പോലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ച് മൃതദേഹം സംസ്കരിക്കാൻ ഉത്തരവിടുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ മൃതദേഹം സംസ്കരിക്കാവൂ എന്ന ബന്ധുക്കളുടെ ആവശ്യം തള്ളിയായിരുന്നു സെഷൻസ് കോടതിയുടെ ഉത്തരവ്.