നിപ: കോഴിക്കോട് താലൂക്കിൽ കൊവിഡ് വാക്സിനേഷൻ നിർത്തിവെച്ചു

കോഴിക്കോട് ജില്ലയിൽ നിപ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ കൊവിഡ് വാക്സിനേഷൻ നിർത്തി വെച്ചു. രണ്ടു ദിവസത്തേക്കാണ് വാക്സിനേഷൻ ക്യാമ്പുകൾ നിർത്തിവെച്ചത്. നിപ അവലോകന യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ കൊവിഡ് ലക്ഷണമുള്ളവർക്ക് ആരോഗ്യ പ്രവർത്തകരെ ബന്ധപ്പെട്ട് പരിശോധന നടത്താവുന്നതാണെന്നും മന്ത്രി അറിയിച്ചു.

ഇതിനിടെ കോഴിക്കോട്ട് നിപ ബാധിച്ച് മരിച്ച 12വയസുകാരന്‍റെ സമ്പർക്കപ്പട്ടികയിലുള്ള 11 പേർക്ക് രോഗലക്ഷണമുണ്ടെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. എന്നാൽ ആർക്കും തീവ്രമായ ലക്ഷണമില്ല. ആരോഗ്യനില തൃപ്തികരമാണ്. കുട്ടിയുടെ അമ്മയ്ക്ക് ഉണ്ടായിരുന്ന പനിയും കുറഞ്ഞുവരികയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

251 പേരാണ് സമ്പർക്കപ്പട്ടികയിൽ ഉള്ളത്. ഇതിൽ 129 പേർ ആരോഗ്യ പ്രവർത്തകരാണ്. 54 പേർ ഹൈ റിസ്ക് വിഭാഗത്തിൽ പെടുന്നവരാണ്. കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ പരിശോധന ലാബ് സജ്ജമായിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ മെഡിക്കൽ ഓഫിസർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, ആശ വർക്കേഴ്സ് ഉൾപ്പെടെ 317 ആരോഗ്യ പ്രവർത്തകർക്ക് ഇന്ന് പരിശീലനം നൽകി.

നാളെ മുതൽ വീടുകൾ തോറുമുള്ള നിരീക്ഷണവും നടത്തും. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീടിൻെറ മൂന്ന് കിലോമീറ്ററിലെ കണ്ടെയിൻമെൻറ് മേഖലയിൽ ഫീൽഡ് നിരീക്ഷണവും കമ്യൂണിറ്റി നിരീക്ഷണവും നടക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി വീണ ജോർജ് വിശദീകരിച്ചു.

 

error: Content is protected !!