രാഷ്ട്രപതിക്ക് വ്യോമപാത ഉപയോഗിക്കാൻ അനുമതി നിഷേധിച്ച് പാക്കിസ്ഥാൻ
ഇസ്ലാമാബാദ്: രാഷ്ട്രപതി രാംനാഥ് കോവിന്ദിന് വ്യോമപാത ഉപയോഗിക്കാനുള്ള അനുമതി നിഷേധിച്ച് പാക്കിസ്ഥാൻ. ഐസ്ലൻഡിലേക്ക് പറക്കാൻ പാക് വ്യോമപാത ഉപയോഗിക്കാനാണ് അനുമതി നേടിയത്. ഇന്ത്യയുടെ അഭ്യർഥന തള്ളിക്കളഞ്ഞതായും കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടർന്നുള്ള രാഷ്ട്രീയ സാഹചര്യം കാരണമാണിതെന്നും പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പറഞ്ഞു.
ഐസ്ലൻഡ്, സ്വിറ്റ്സര്‍ലന്‍ഡ്, സ്ലൊവേനിയ എന്നീ രാജ്യങ്ങൾ സന്ദർശിക്കാൻ തിങ്കളാഴ്ചയാണ് രാഷ്ട്രപതി പുറപ്പെടുന്നത്. കൂടുതൽ സമയം യാത്ര ഒഴിവാക്കാൻ വേണ്ടിയാണ് പാക്കിസ്ഥാന്റെ വ്യോമപാത തെരഞ്ഞെടുത്തത്. എന്നാൽ നയതന്ത്ര കാര്യങ്ങളിൽ ഇന്ത്യയുടെ പെരുമാറ്റം മൂലം അനുമതി നിഷേധിക്കുകയാണെന്നും അതിനു പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അനുമതി നൽകിയിട്ടുണ്ടെന്നും പാക് വിദേശകാര്യമന്ത്രി വ്യക്തമാക്കി.
ബാലാക്കോട്ടിലെ ഭീകരക്യാമ്പുകൾക്ക് നേരെ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിനു ശേഷം പാക്കിസ്ഥാന്റെ വ്യോമപാതകൾ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരുന്നു. കഴിഞ്ഞ മാസമാണു വീണ്ടും പൂർണനിലയിൽ തുറന്നത്. എന്നാൽ അനുച്ഛേദം 370 ഇന്ത്യ റദ്ദാക്കിയതിൽ പ്രതിഷേധിച്ച് ഓഗസ്റ്റ് എട്ടിന് പാക്കിസ്ഥാൻ വ്യോമപാതകളിൽ ഒരെണ്ണം വീണ്ടും അടച്ചിട്ടിരുന്നു.