പിഎസ്‍സി തട്ടിപ്പ്; ശിവരഞ്ജിത്തിനും നസീമിനും നുണപരിശോധന ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: തട്ടിപ്പിലൂടെ പിഎസ്‍സി പരീക്ഷാ റാങ്ക് പട്ടികയില്‍ ഇടംനേടിയ പ്രതികളായ ശിവരഞ്ജിത്തിനും നസീമിനും നുണപരിശോധന നടത്തണമെന്ന് ക്രൈംബ്രാഞ്ച്. നുണപരിശോധന ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കി.

അതേസമയം ശിവരഞ്ജിത്തിനെയും നസീമിനെയുംകൊണ്ട് വീണ്ടും പരീക്ഷയെഴുതിപ്പിക്കാനും ക്രൈംബ്രാഞ്ച് നീക്കംനടത്തുന്നുണ്ട്. ചോർത്തിയ ചോദ്യപേപ്പർ ഉപയോഗിച്ച് ജയിലിൽ വച്ച് ഇരുവരെയുംകൊണ്ട് പരീക്ഷയെഴുതിപ്പിക്കാനാണ് ക്രൈം ബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഹരികൃഷ്ണൻ സിജെഎം കോടതിയുടെ അനുമതി തേടിയിരുന്നു.

കോപ്പിയടിലൂടെ ശിവരഞ്ജിത്ത് പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയിൽ ഒന്നാം റാങ്കും പ്രണവ് രണ്ടാം റാങ്കും നസീം 28ാം റാങ്കുമാണ് നേടിയത്. ക്രമക്കേട് പുറത്തുവന്നതോടെ പ്രതികളെ പട്ടികയില്‍ നിന്നും പുറത്താക്കിയിരുന്നു. ചോദ്യപേപ്പറുമായിട്ടായിരുന്നു ജയലിൽ വച്ച് ശിവരഞ്ജിത്തിനെയും നസീമിനെയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തത്.

ഒരു ചോദ്യത്തിനുപോലും ഉത്തരം പറയാൻ കഴിയാഞ്ഞതോടെ പ്രതികള്‍ കോപ്പിയടി സമ്മതിക്കുകയായിരുന്നു. കോപ്പിയടി സ്ഥരീകരിക്കാനാണ് ജയിൽ വച്ച് ചോർത്തിയ അതേ ചോദ്യപേപ്പർവച്ച് പരീക്ഷ നടത്താൻ തീരുമാനിച്ചത്.

error: Content is protected !!