ഇന്ത്യയ്ക്ക് ആദ്യ തോൽവി; ഇംഗ്ലണ്ടിന് 31 റൺസ് ജയം
ബിർമിംഗ്ഹാം: ലോകകപ്പിലെ ആവേശകരമായ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്കു തോൽവി. 31 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ഇതോടെ രോഹിത് ശർമയുടെ സെഞ്ചുറിയും പാഴായി. ഇംഗ്ലണ്ട് ഉയർത്തിയ 337 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് തുടക്കത്തിൽതന്നെ പിഴച്ചു. ഒന്‍പതു പന്ത് നേരിട്ടിട്ടും അക്കൗണ്ട് തുറക്കാൻ കഴിയാതിരുന്ന രാഹുലിനെയാണ് തുടക്കത്തിൽ ഇന്ത്യയ്ക്കു നഷ്ടമായത്. ആദ്യ ഓവറുകൾ മുതൽ ഇന്ത്യ വലിയ പ്രതിരോധത്തിലായിരുന്നു.
രാഹുലിനു പിന്നാലെ ക്രീസിലെത്തിയ നായകൻ വിരാട് കോഹ്ലി ഇംഗ്ലീഷ് ബൗളർമാരെ ശ്രദ്ധയോടെയാണ് നേരിട്ടത്. രോഹിത്ത് ശർമയ്ക്കൊപ്പം ചേർന്നു ഇന്ത്യൻ സ്കോർ പതുക്കെ വിരാട് ഉയർത്തിയിരുന്നു. എന്നാൽ വ്യക്തികത സ്കോർ 66-ൽ നിൽക്കെ കോഹ്ലിയെ ലിയാം പങ്കറ്റ് വീഴ്ത്തി ഇന്ത്യയെ വീണ്ടും പ്രതിരോധത്തിലാക്കി. 140 റണ്‍സാണ് രോഹിത്-കോഹ്ലി കൂട്ടുക്കെട്ടിൽ പിറന്നത്. കോഹ്ലിലുടെ തുടർച്ചയായ അഞ്ചാം അർധ സെഞ്ചുറിക്കും ബിർമിംഗ്ഹാം സാക്ഷിയായി.
കോഹ്ലിലിക്കു ശേഷം നാലാം നന്പറിൽ ഋഷഭ് പന്ത് ക്രീസിലെത്തി. പന്തിനെ ഒപ്പം കൂട്ടി രോഹിത്ത് ഇന്ത്യൻ സ്കോർ വേഗത്തിലാക്കി. എന്നാൽ 109 പന്തിൽ 102 റണ്‍സെടുത്ത രോഹിത്തിനെ ക്രിസ് വോക്സ് പുറത്താക്കി ഇന്ത്യൻ പ്രതീക്ഷകൾക്കു തിരിച്ചടി നൽകി.
രോഹിത്തിനു പിന്നാലെ പന്ത് 32 റണ്‍സും ഹാർദിക് പാണ്ഡ്യ 33 പന്തിൽ 45 റണ്‍സുമെടുത്ത് പുറത്തായി. മികച്ച ഫിനിഷറായ ധോണിക്കും ഇന്ത്യയെ വിജയിത്തിൽ എത്തിക്കാൻ സാധിച്ചില്ല. 31 പന്തിൽ 42 റണ്‍സോടെ ധോണിയും 12 റണ്‍സോടെ കേദാർ ജാദവും പുറത്താകാതെ നിന്നു.
ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റ് നേടിയ ലിയാം പങ്കറ്റാണ് ഇന്ത്യയെ തകർത്തത്. ക്രിസ് വോക്സ് രണ്ട് വിക്കറ്റും നേടി. നേരത്തെ ടോസ് നേടിയ ഇംഗ്ലീഷ് നായകൻ ഓയിൻ മോർഗൻ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറുകളിൽ ഓപ്പണർമാരായ ജേസണ്‍ റോയിയും ജോണി ബെയർസ്റ്റോയും ശ്രദ്ധയോടെയാണ് തുടങ്ങിയത്. എന്നാൽ നാലാം ഓവറിനുശേഷം ഓപ്പണർമാർ തകർത്തടിച്ചു തുടങ്ങി. അഞ്ചാം ഓവറിൽ യുസ്വേന്ദ്ര ചാഹലിനെ കോഹ്ലി കൊണ്ടുവന്നെങ്കിലും ഫലംകണ്ടില്ല. 56 പന്തിൽ ബെയർസ്റ്റോ അർധസെഞ്ചുറി തികച്ചപ്പോൾ, 41 പന്തിൽനിന്നായിരുന്നു റോയിയുടെ അർധസെഞ്ചുറി നേട്ടം. ഇന്ത്യൻ ബൗളർമാരെ ഓപ്പണർമാർ തലങ്ങും വിലങ്ങും പ്രഹരിച്ചപ്പോൾ ഇംഗ്ലണ്ട് 15.3 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ നൂറും 20.1 ഓവറിൽ നൂറ്റന്പതും കടന്നു.
കുൽദീപ് യാദവ് എറിഞ്ഞ 22-ാം ഓവറിന്റെ ആദ്യ പന്തിലാണ് ഓപ്പണിംഗ് കൂട്ടുകെട്ട് പിരിയുന്നത്. പകരക്കാരനായി ഫീൽഡിലെത്തിയ രവീന്ദ്ര ജഡേജ മനോഹരമായ ഒരു ഡൈവിംഗ് ക്യാച്ചിലൂടെ റോയിയെ പുറത്താക്കി. 57 പന്തിൽനിന്ന് ഏഴു ബൗണ്ടറികളും രണ്ടു സിക്സറും ഉൾപ്പെടെ 66 റണ്‍സായിരുന്നു റോയിയുടെ സന്പാദ്യം. ജോ റൂട്ട് കൂട്ടിനെത്തിയതോടെ ബെയർസ്റ്റോ തകർത്തടിച്ചു. 90 പന്തിൽനിന്നാണ് ബെയർസ്റ്റോ സെഞ്ചുറി തികച്ചത്. ഇതിനുശേഷം സമ്മർദത്തിന് അടിമപ്പെട്ട ബെയർസ്റ്റോ മുഹമ്മദ് ഷമിയെറിഞ്ഞ 31-ാം ഓവറിൽ വന്പൻ ഷോട്ടിനു ശ്രമിച്ചു പുറത്തായി. 109 പന്തിൽനിന്നു പത്തു ബൗണ്ടറിയും ആറു സിക്സറും ഉൾപ്പെടെ 111 റണ്‍സ് ഇംഗ്ലീഷ് ഓപ്പണർ അടിച്ചുകൂട്ടി. നായകൻ ഓയിൻ മോർഗനു മികവ് കണ്ടെത്താനായില്ല. ഒരു റണ്‍ മാത്രം നേടിയ മോർഗൻ ഷമിക്ക് ഇരയായി
തുടർന്നെത്തിയ കഴിഞ്ഞ മത്സരങ്ങളിലെ ഇംഗ്ലീഷ് വീരൻ ബെൻ സ്റ്റോക്സിനൊപ്പം റൂട്ട് ഇംഗ്ലീഷ് സ്കോർ മുന്നോട്ടുനയിച്ചു. റൂട്ട് ഉറച്ചുനിന്നപ്പോൾ സ്റ്റോക്സ് തകർത്തടിച്ചു. 44-ാം ഓവറിൽ 77 റണ്‍സ് കൂട്ടിച്ചേർത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിയുന്നത്. 44 റണ്‍സ് നേടിയ റൂട്ടിനെ ഷമി മടക്കി. എന്നാൽ സ്റ്റോക്സ് ആക്രമണം തുടർന്നു. 38 പന്തിൽനിന്നാണ് സ്റ്റോക്സ് അർധസെഞ്ചുറി പൂർത്തിയാക്കുന്നത്. അവസാന ഓവറിന്റെ നാലാം പന്തിൽ മടങ്ങുന്നതിനു മുന്‍പ്, വെറും 54 പന്തിൽ 79 റണ്‍സ് അടിച്ചുകൂട്ടാൻ സ്റ്റോക്സിനു കഴിഞ്ഞു. ആറും ബൗണ്ടറിയും മൂന്നു സിക്സറും സ്റ്റോക്സ് പറത്തി. ജോസ് ബട്ലർ എട്ടു പന്തിൽനിന്ന് 20 റണ്‍സ് നേടി.
ഇന്ത്യൻ ബൗളർമാരിൽ അഞ്ചു വിക്കറ്റ് നേടിയ മുഹമ്മദ് ഷമി മികച്ചുനിന്നു. എന്നാൽ പത്തോവറിൽ 69 റണ്‍സ് വഴങ്ങേണ്ടിവന്നു. ജസ്പ്രീത് ബുംറ പത്തോവറിൽ 44 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടി. കുൽദീപ് യാദവാണ് വിക്കറ്റ് നേടിയ മറ്റൊരു ഇന്ത്യൻ ബൗളർ. പത്തോവർ ബൗൾ ചെയ്ത യുസ്വേന്ദ്ര ചാഹൽ 88 റണ്‍സ് വഴങ്ങി.