അവസാനം അവർ വിവാഹിതരായി; ബലാത്സംഗകേസ് കോടതി റദ്ദാക്കി.
മുംബൈ: ഇരയും പ്രതിയും വിവാഹിതരായതിനെ തുടർന്ന് ബലാത്സംഗകേസ് ബോംബെ ഹൈകോടതി റദ്ദാക്കി. സംഭവം നടക്കുമ്പാൾ പരസ്പര സമ്മതത്തോടെയായിരുന്നു തങ്ങളുടെ ബന്ധമെന്ന് പറഞ്ഞ് ഇര കഴിഞ്ഞമാസം കോടതിയെ സമീപിക്കുകയായിരുന്നു. തങ്ങൾ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്നും ഇവർ അറിയിച്ചു. ഇതേ തുടർന്നാണ് ജസ്റ്റിസുമാരായ രഞ്ജിത്ത് മോറെ, ഭാരതി ദാംഗ്രെ എന്നിവരടങ്ങിയ ബെഞ്ച് എഫ്.ഐ.ആർ റദ്ദാക്കിയത്. കഴിഞ്ഞ വർഷമാണ് ഇര, പ്രതിക്കെതിരെ ബലാത്സംഗവും വഞ്ചനയും ആരോപിച്ച് മുംബൈ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പ്രതി വിവാഹ വാഗ്ദാനത്തിൽനിന്ന് പിൻവാങ്ങിയതോടെയാണ് പരാതി നൽകിയതെന്നും കുടുംബക്കാരുടെയും സുഹൃത്തുക്കളുടെയും ഇടപെടലിനെ തുടർന്ന് പ്രശ്നം പരിഹരിച്ചുവെന്നും ദമ്പതികൾ കോടതിയെ അറിയിച്ചു. ജനുവരിയിലാണ് ഇവർ വിവാഹിതരായത്. ഇതോടെ കേസ് റദ്ദാക്കണമെന്ന് പ്രതി കോടതിയോട് അപേക്ഷിച്ചു. ഇരയും ഇതേ ആവശ്യം ഉന്നയിച്ചു. ഇരയും പ്രതിയും രമ്യതയിലെത്തിയതുകൊണ്ടു മാത്രം ബലാത്സംഗ കേസ് റദ്ദാക്കരുതെന്ന് സുപ്രീംകോടതി നേരത്തെ നിർദേശിച്ചിരുന്നു. ഇതിനായി കോടതി മാർഗനിർദേശവും പുറപ്പെടുവിച്ചു. ബലാത്സംഗം സമൂഹത്തിനെതിരായ കുറ്റകൃത്യമാണെന്നും ഇത്തരം കേസുകളിൽ കരുതലോടെയായിരിക്കണം കോടതികൾ വിവേചനാധികാരം ഉപയോഗിക്കേണ്ടതെന്നും സുപ്രീംകോടതി നിർദേശിച്ചിരുന്നു.