പൗരന്മാരുടെ കംപ്യൂട്ടറുകൾ പരിശോധിക്കുന്ന നടപടി ;കേന്ദ്രത്തിനു സുപ്രീം കോടതി നോട്ടീസ് അയച്ചു…
രാജ്യത്തെ പൗരൻമാരുടെ സ്വകാര്യ കംപ്യൂട്ടറുകൾ ഉൾപ്പെടെയുള്ള ഏത് ഇലക്ട്രോണിക് സംവിധാനങ്ങളിൽനിന്നും വിവരങ്ങൾ ശേഖരിക്കാനുള്ള നീക്കത്തിനെതിരെ കേന്ദ്ര സർക്കാരിന് സുപ്രീംകോടതി നോട്ടീസ്. കംപ്യൂട്ടറുകൾ നിരീക്ഷിക്കുന്നത് ചോദ്യം ചെയ്തു സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്.
കംപ്യൂട്ടറുകൾ പരിശോധിക്കാൻ രാജ്യത്തെ പത്ത് അന്വേഷണ ഏജൻസികൾക്ക് അധികാരം നൽകികൊണ്ട് കഴിഞ്ഞ വർഷം ഡിസംബറിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കിയത്. വിവരങ്ങൾ വിട്ടുകൊടുക്കാൻ വിസമ്മതിക്കകുന്നർക്ക് ഏഴു വർഷം വരെയും തടവും പിഴയും ശിക്ഷ ലഭിക്കുന്ന വിധത്തിലാണ് ഉത്തരവ്.
രഹസ്യാന്വേഷണ ഏജൻസികൾക്കും സിബിഐ, എൻഐഎ, ഡൽഹി പോലീസ് തുടങ്ങിയ പത്ത് ഏജന്‍സികള്‍ക്കാണ് കംപ്യൂട്ടറുകള്‍ നിരീക്ഷിക്കാന്‍ അനുമതി നല്‍കിയത്. നേരത്തെ കോടതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷം മാത്രമേ അന്വേഷണ ഏജൻസികൾക്ക് കംപ്യൂട്ടറുകള്‍ പരിശോധിക്കാന്‍ കഴിയുമായിരുന്നുള്ളു. പുതിയ ഉത്തരവോടെ ഇതിനാണ് മാറ്റം വന്നിരിക്കുന്നത്.