പെട്രോള്‍ പമ്പില്‍ ഫോണ്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് തര്‍ക്കം; പമ്പ് ജീവനക്കാരന് ക്രൂരമര്‍ദ്ദനം

കൂത്താട്ടുകുളത്ത് പമ്പ് ജീവനക്കാരന് ക്രൂരമർദനം. പെട്രോള്‍ പമ്പില്‍ ഫോൺ ഉപയോഗിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്. പ്രതികൾക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. കൂത്താട്ടുകുളം ഇന്ത്യൻ ഓയിൽ പമ്പിലെ ജീവനക്കാരനായ വഴിത്തല സ്വദേശി അമൽ ദിവാകരനാണ് മർദ്ദനത്തിനിരയായത്.

ഓട്ടോ ഡ്രൈവറായ രാജു എന്നയാള്‍ പമ്പിൽ ഫോണ് ചെയ്യുന്നത് തടഞ്ഞിടത്ത് നിന്നാണ് സംഭവങ്ങളുടെ തുടക്കം. ഫോൺ ചെയ്യുന്നതിനെ അമൽ എതിർത്തതിനെ തുടർന്ന് രാജു സുഹൃത്തായ മനോജിനെയും പമ്പിലേക്ക് വിളിച്ചു വരുത്തി. ഇയാൾക്കൊപ്പം മറ്റുരണ്ട് പേരുമുണ്ടായിരുന്നു. തുടർന്ന് പമ്പിലെത്തിയ ഇവർ അമലിനെ ആക്രമിക്കുകയായിരുന്നു.

ഡീസൽ അടിക്കുന്ന നോസിൽ ഉപയോഗിച്ചുള്ള അടിയേറ്റ് അമലിന്‍റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ കൂത്താട്ടുകുളത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ രാജു, മനോജ് എന്നിവരെയാണ് പൊലീസ് പ്രതി ചേർത്തിരിക്കുന്നത്. ഇരുവരും ഒളിവിലാണ്. ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

error: Content is protected !!