പടന്നപ്പാലം ജ്യോതിഷ് വധക്കേസിൽ ഏഴു പ്രതികൾക്ക് ജീവപര്യന്തം
കണ്ണൂര്‍ നഗരത്തിലെ തീയ്യേറ്ററിൽ സിനിമ കാണാൻ വന്നവർ തമ്മിലുണ്ടായ തർക്കം പിന്നീട് കൊലയിൽ കലാശിച്ച കേസിൽ വിചാരണ നേരിട്ട 12 കുറ്റാരോപിതരിൽ 7 പ്രതികൾക്ക് തലശ്ശേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് പി.എൻ.വിനോദ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.5 പേരെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു.ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികൾ ഓരോരുത്തരും ഒരു ലക്ഷം രൂപ വീതം പിഴയടക്കണം. പിഴയടച്ചാൽ തുക കൊല്ലപ്പെട്ട യുവാവിന്റെ ആശ്രിതർക്ക് നൽകണമെന്നാണ് വിധി. പ്രതികൾ പിഴയടച്ചില്ലെങ്കിൽ രണ്ട് വർഷം വീതം അധിക തടവ് അനുഭവിക്കണം.
കണ്ണൂർ മൈതാന പള്ളിയിലെ മാളിയേക്കൽ പ്രിൻസിയുടെ മകൻ ജ്യോതിഷ് (29) കൊല്ലപ്പെട്ട കേസിലാണ് ശിക്ഷ . 2009 സപ്തംബർ 28ന് രാത്രി പത്തരയോടെ കണ്ണൂർ സവിത തിയേറ്ററിന് സമീപത്ത് വെച്ചാണ് കേസിന്നാസ്പദമായ സംഭവം. കണ്ണൂർ പള്ളിക്കുന്ന് ചാലാട് സ്വദേശികളായ മണ്ടേൻ ബവിനീഷ് (28) ടി.രാജേഷ് (31) നിഖിൽ (31) ഇർഷാദ് (30) ടി. റിജുൽ രാജ് (32) ഷഹൻ രാജ് (29) വി.കെ.വിനീഷ് (35) പി.കെ. നിഷിൽ (34) ടി.വി.ശരത്ത് (35) വിമൽരാജ് (36) ലിജിൽ (29) ടോണി (28) എന്നിവരായിരുന്നു കേസിലെ പ്രതികൾ.
കൊല്ലപ്പെട്ട ജ്യോതിഷും, സൂഹൃത്തുക്കളായ പി.ശരത്, അനീഷ്, എന്നിവർ ചേർന്ന് സവിത യിൽ നിന്നും രാത്രി സിനിമ കണ്ട് വീട്ടിലേക്ക് പോവുമ്പോൾ ബൈക്കിന്റെ പെട്രോൾ പൈപ്പ് പൊട്ടിച്ചിട്ടത് ശ്രദ്ധയിൽ പെട്ടതിനാൽ വണ്ടി നിർത്തി അത് ശരിയാക്കുന്നതിനിടയിൽ പ്രതികൾ മാരകായുധങ്ങളുമായി എത്തി ശരത്തിനെയും അനീഷിനെയും ഭീഷണിപ്പെടുത്തി ഓടിച്ച ശേഷം ജ്യോതിഷിനെ വെട്ടി കൊലപ്പെടുത്തിയെന്നുമാണ് കേസ്. ഗുരുതരമായി പരിക്കേറ്റ ജ്യോതിഷ് എ.കെ.ജി.ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്കൊലപാതകത്തിന് മുന്നെ രാത്രി എട്ട് മണിയോടെ ജ്യോതിഷും കേസിലെ ഒന്നാം പ്രതിയായ ബവിനീഷും കവിതാ ടാക്കീസിനടുത്ത് വെച്ച് വാക്കേറ്റം നടന്നതിന്റെ പ്രതികാരമായിരുന്നു കൊലപാതകം. പ്രോസിക്യൂഷന് വേണ്ടി ഡിസ്ട്രിക്ട് ഗവ. പ്ലീഡർ അഡ്വ.പി.ബി.ശശീന്ദ്രനും, പ്രതികൾക്ക് വേണ്ടി അഡ്വ.പി.ഹരീന്ദ്രൻ, അഡ്വ.വിനോദ് ചമ്പളോൻ എന്നിവരാണ് ഹാജരായത്. പ്രതികൾ സി.പി.എം പ്രവർത്തകരാണ്. വധിക്ക പ്പെട്ട ജോതിഷ് ബി.ജെ.പി പ്രവർത്തകനും. എന്നാൽ രാഷ്ട്രിയ കാരണമല്ല കൊലപാതകത്തിന് കാരണമായെതെന്ന് പോലീസ് വ്യക്തമാക്കി.