കസര്‍കോട് കുടുംബത്തെ തീ കൊളുത്തി കൊല്ലാന്‍ ശ്രമമെന്ന് പരാതി
കാറിൽ സഞ്ചരിക്കുകയായിരുന്ന കുടുംബത്തെ തടഞ്ഞ് നിർത്തി കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. ഉദുമ കാപ്പില്‍ സ്വദേശി മുഹമ്മദ് കുഞ്ഞി, ഭാര്യ തൈകടപ്പുറത്തെ സീനത്ത്, പതിനേഴുകാരിയായ മകള്‍ എന്നിവരെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി വധിക്കാൻ ശ്രമിച്ചുവെന്ന് നൽകിയ പരാതിയിൽ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം.
മുഹമ്മദിന്റെ സഹോദരന്‍ സാബിറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ക്വട്ടേഷന്‍ സംഘമാണ് വധിക്കാന്‍ ശ്രമിച്ചത്. മുഹമ്മദും ഭാര്യയും മകളും തൈക്കടപ്പുറത്തെ സഹോദരിയുടെ വീട്ടിലേക്ക് കാറില്‍ പോകുമ്പോഴായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
കെഎല്‍ 60 എം 2114 സ്വിഫ്റ്റ് കാറില്‍ വന്ന സാബിറും മറ്റു മൂന്നുപേരും ഇവരുടെ കാറിന്റെ പിറകില്‍ ഇടിച്ച് നിര്‍ത്തുകയും മൂവരെയും കാറില്‍ നിന്നും വലിച്ചിറക്കി പെട്രോള്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇവരുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയതോടെ അക്രമികള്‍ രക്ഷപ്പെടുകയും ചെയ്തു. സംഭവം അറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ നീലേശ്വരം എസ്‌ഐ ശ്രീദാസനും സംഘവും സാബിറിനെ അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ രക്ഷപ്പെട്ടു.