സിനിമകളുടെ വ്യാജപകര്‍പ്പുകള്‍ പ്രചരിപ്പിക്കല്‍; തമിഴ് റോക്കേഴ്‌സിന്റെ അഡ്മിന്‍സ് അറസ്റ്റില്‍

സിനിമകളുടെ വ്യാജപകര്‍പ്പുകള്‍ ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിച്ച തമിഴ് റോക്കേഴ്‌സിന്റെ അഡ്മിന്‍സ് അറസ്റ്റില്‍. തമിഴ്‌നാട് വില്ലുപുരം സ്വദേശി കാര്‍ത്തിയാണ് തിരുവനന്തപുരത്ത് അറസ്റ്റിലായത്. ആന്റി പൈറസി സെല്‍ ആണ് കാര്‍ത്തിയെ പിടികൂടിയത്.

സിനിമകള്‍ റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കകം തന്നെ ഇന്റര്‍നെറ്റില്‍ നല്‍കുകയായിരുന്നു തമിഴ്‌റോക്കേഴ്‌സിന്റെ രീതി. ഇതുമൂലം കോടിക്കണക്കിന് രൂപയാണ് സിനിമലോകത്തിന് നഷ്ടം വന്നിരുന്നത്. 19 ഡൊമൈനുകളിലൂടെ സിനിമകള്‍ അപ്‌ലോഡ് ചെയ്തിരുന്ന തമിഴ്‌റോക്കേഴ്‌സ് ലക്ഷകണക്കിന് രൂപയാണ് വരുമാനമായി നേടിയിരുന്നത്. നിരവധി തവണ സിനിമാ പ്രവര്‍ത്തകരുടെ പരാതിയെത്തുടര്‍ന്ന് തമിഴ്‌റോക്കേഴ്‌സിന്റെ സൈറ്റുകളെ ബ്ലോക്ക് ചെയ്തിരുന്നു.

കാര്‍ത്തിക്കൊപ്പം പ്രഭു, സുരേഷ് എന്നിവരും അറസ്റ്റിലായിട്ടുണ്ട്. ഇവരുടെ ലാപ്‌ടോപ്, ഹാര്‍ഡ് ഡിസ്‌ക്, മൊബൈല്‍ ഫോണ്‍ എന്നിവയും പിടിച്ചെടുത്തു. ഇവരുടെ സാമ്പത്തിക സ്രോതസുകള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് ആന്റി പൈറസി സെല്‍ വ്യക്തമാക്കി. മലയാള സിനിമാ ലോകത്തിനും കോടികളുടെ നഷ്ടം സംഭവിപ്പിച്ചുകൊണ്ടിരിക്കുകയാണ് തമിഴ് നാട് വില്ലുപുരം സ്വദേശി കാര്‍ത്തിയും സുഹൃത്തുക്കളും.തമിഴ് റോക്കേഴ്‌സ് ഉടമ പ്രഭു,ഡിവിഡി റോക്കേഴ്‌സ് ഉടമകളായ തിരുനല്‍വേലി സ്വദേശികളായ ജോണ്‍സണ്‍,മരിയ ജോണ്‍,സുരേഷ് എന്നിവരെയും പൊലീസ് അറസ്റ്റുചെയ്തു.

പുതിയ മലയാള സിനിമകള്‍ ഉള്‍പ്പെടെ ഹിറ്റ് സിനിമകള്‍ വ്യാജമായി പകര്‍ത്തി ഇന്റര്‍ നെറ്റില്‍ ഇടുകയും ,ശേഷം സൈറ്റില്‍ ജനങ്ങള്‍ സന്ദര്‍ശിക്കുന്നതിനനുസരിച്ച് പരസ്യ ഏജന്‍സി വഴി ലക്ഷക്കണക്കിന് രൂപ സ്വന്തമാക്കുകയുമാണ് ഇവരുടെ രീതി.സിനിമ അപ് ലോഡ് ചെയ്തതിലൂടെ സമ്പാദിച്ച കോടികള്‍ ഇവരുെട അക്കൗണ്ടില്‍ നിന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായവരെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കേസില്‍ കൂടുതല്‍ പരിശോധന നടത്തണമെന്നും ആന്റി പൈറസി സംഘം വ്യക്തമാക്കി.കാര്‍ത്തി ഉള്‍പ്പെടെയുള്ളവരുടെ സാമ്പത്തിക സ്രോതസ്സും സംഘം പരിശോധിക്കും.

error: Content is protected !!