കുപ്പിവെള്ളത്തില്‍ പ്ലാസ്റ്റിക്‌ തരികള്‍; ലോകാരോഗ്യ സംഘടന ഇടപെടുന്നു

പ്രശസ്തമായ ബ്രാൻഡുകളിൽ അടക്കം കുപ്പിവെള്ളത്തിൽ സൂക്ഷ്മമായ പ്ലാസ്റ്റിക്‌ തരികൾ അടങ്ങിയിട്ടുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അന്വേഷണമാരംഭിച്ചു. യുഎസ് ആസ്ഥാനമായ മാധ്യമസംഘടന ഓർബ് മീഡിയ പുറത്തുവിട്ട പഠന റിപ്പോർട്ടിലാണു കുപ്പിവെള്ളത്തിൽ പ്ലാസ്റ്റിക് തരികൾ (മൈക്രോ പ്ലാസ്റ്റിക്) അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയത്.

ഈ പ്ലാസ്റ്റിക് അംശം കുടൽഭിത്തികളിലൂടെ ആഗിരണം ചെയ്യപ്പെടുമെന്നും ആരോഗ്യപ്രശ്നമുണ്ടാക്കുമെന്നും സംശയമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഡബ്ല്യുഎച്ച്ഒ ഇടപെടുന്നതെന്നു ബിബിസി റിപ്പോർട്ട് ചെയ്തു. ഓർബ് മീഡിയ ചുമതലപ്പെടുത്തിയ ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോർക്കിലെ ഗവേഷകരാണു കുപ്പിവെള്ളം പരിശോധിച്ചത്.

ഇന്ത്യയടക്കം ഒൻപതു രാജ്യങ്ങളിൽനിന്നു ശേഖരിച്ച 11 ബ്രാൻഡുകളുടെ 250 കുപ്പി വെള്ളം പരിശോധനയ്ക്കു വിധേയമാക്കി. ഇതിൽ 90 ശതമാനത്തിലും പ്ലാസ്റ്റിക് കണികകൾ കണ്ടെത്തി. ഓരോ ലീറ്റർ വെള്ളത്തിലും ശരാശരി 325 കണികകൾ കണ്ടെത്തിയെന്നാണു റിപ്പോർട്ട്. ചില കുപ്പികളിൽ ഇത് 10,000 വരെ വളരെ ഉയർന്ന അളവിലും കണ്ടെത്തി.

error: Content is protected !!