പിണറായി വിജയന് സുപ്രീം കോടതി നോട്ടീസ്
ലാവ്‌ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് സുപ്രീം കോടതി നോട്ടീസ്. മുഖ്യമന്ത്രി ഉൾപ്പെടെ കേസിൽ കുറ്റവിമുക്തരാക്കിയ മറ്റു രണ്ടു പേർക്കും സുപ്രീം കോടതി നോട്ടീസ് അയക്കാൻ തീരുമാനിച്ചു.
മുന്‍ ജോയിന്‍റ് സെക്രട്ടറി എ.ഫ്രാന്‍സിസ് , ഊര്‍ജ വകുപ്പ് മുന്‍ സെക്രട്ടറി കെ. മോഹനചന്ദ്രന്‍ എന്നിവർക്ക് നോട്ടീസ് അയക്കാനാണു സുപ്രീം കോടതി തീരുമാനം. ലാവ്‌ലിൻ കേസിൽ മുഖ്യമന്ത്രിയെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ നൽകിയ അപ്പീൽ പരിഗണിച്ചാണ് കോടതി നടപടി.
ലാവ്‌ലിൻ കേസിൽ മൂന്നു പ്രതികൾ വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിയും സുപ്രീം കോടതി സ്റ്റേ ചെയ്തു. മുൻ കെഎസ്ഇബി ഉദ്യാഗസ്ഥരായ കസ്തൂരിരംഗ അയ്യർ, ആർ. ശിവദാസൻ, കെ.ജി. രാജശേഖരൻ എന്നിവരുടെ വിചാരണയ്ക്കാണ് സ്റ്റേ. ഇവർ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി നടപടി.
പിണറായി വിജയന്‍, കെ. മോഹനചന്ദ്രന്‍, എ.ഫ്രാന്‍സിസ് എന്നിവരെ കഴിഞ്ഞ ഓഗസ്റ്റ് 23-നാണ് കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. ആര്‍. ശിവദാസന്‍, കസ്തൂരിരംഗ അയ്യര്‍, കെ.ജി. രാജശേഖരന്‍ നായര്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിച്ചുരുന്നു.
കേസിൽ പിണറായി വിജയൻ, മോഹനചന്ദ്രൻ, ഫ്രാൻസീസ് എന്നിവരുടെ പങ്കിനു മതിയായ തെളിവുകളുണ്ടെന്നും പ്രഥമദൃഷ്ട്യാ ഗൂഢാലോചനയ്ക്കു തെളിവുണ്ടെന്നും സിബിഐ അറിയിച്ചു. ലാവ്‌ലിൻ ഇടപാടിൽ അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനെതിരേ ശക്തമായ തെളിവുകളുണ്ടെന്നും പിണറായി അറിയാതെ ഇടപാട് നടക്കില്ലെന്നും സിബിഐ നൽകിയ അപ്പീൽ ഹർജിയിൽ പറയുന്നു.
കെഎസ്ഇബിയുടെ കീഴിലുള്ള ചെറുകിട വൈദ്യുതി പദ്ധതികളായ പള്ളിവാസല്‍, പന്നിയാര്‍, ശെങ്കുളം എന്നിവയുടെ നവീകരണത്തിനുള്ള കണ്‍സള്‍ട്ടന്‍സി കരാര്‍ കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്‌ലിനു കൊടുക്കുക വഴി ബോര്‍ഡിനു 137 കോടിയുടെ നഷ്ടമുണ്ടായെന്നാണു കേസ്. പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരിക്കെയാണ് കരാര്‍ ഉറപ്പിച്ചത്.