ലാലുപ്രസാദ് യാദവിന് മൂന്നര വർഷം തടവ്
കാലിത്തീറ്റ കുംഭകോണ കേസിൽ മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന് മൂന്നര വർഷം തടവ്. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇന്നലെ കേസില്‍ വിധിപ്രഖ്യാപനം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും വിധി പ്രഖ്യാപനം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
കേസില്‍ വാദം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ലാലു പ്രസാദ് യാദവുള്‍പ്പടെ 16 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കോണ്‍ഗ്രസിന്റെ മുന്‍മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര ഉള്‍പ്പെടെ ആറുപേരെ കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു. കേസില്‍ മൊത്തം 34 പ്രതികളാണ് ഉണ്ടായിരുന്നത്.
11 പേര്‍ വിചാരണക്കാലയിളവിനിടെ മരണപ്പെട്ടു. ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് വിധിച്ചതിന് പിന്നാലെ തനിക്കൊരുപാട് ഭീഷണി കോളുകള്‍ വന്നുവെന്നും സ്വാധീനിക്കാന്‍ ഒരുപാട് പേര്‍ ശ്രമിച്ചുവെന്നും ജസ്റ്റിസ് ശിവ്പാല്‍ സിംഗ് വെളിപ്പെടുത്തിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴി വച്ചു.