രാഹുല്‍ ഗാന്ധിക്കെതിരായ ആരോപണങ്ങൾ തള്ളി; അമേഠിയില്‍ രാഹുലിന്റെ പത്രിക സ്വീകരിച്ചു.
എതിര്‍സ്ഥാനാര്‍ത്ഥിയുടെ തടസ്സവാദങ്ങളെ അതിജീവിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നാമനിര്‍ദ്ദേശ പത്രിക അമേഠിയില്‍ റിട്ടേണിങ് ഓഫീസര്‍ സ്വീകരിച്ചു. തടസ്സവാദത്തെ തുടര്‍ന്ന് മാറ്റിവച്ചിരുന്ന പത്രിക സൂക്ഷ്മപരിശോധന പൂര്‍ത്തിയാക്കിയാണ് സ്വീകരിച്ചത്. എതിര്‍സ്ഥാനാര്‍ത്ഥിയുടെ പരാതി റിട്ടേണിങ് ഓഫീസര്‍ തള്ളുകയും ചെയ്തു.
പത്രികയോടൊപ്പം നല്‍കിയിരുന്ന സത്യവാങ്മൂലത്തില്‍ ഗുരുതര പിഴവുകളുണ്ടെന്നായിരുന്നു സ്വതന്ത്ര സ്ഥാനാര്‍ത്ഥി ധ്രുവ് ലാലിന്റെ പരാതി. ബ്രിട്ടന് കേന്ദ്രമാക്കി രജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ വിവരങ്ങളില്‍ രാഹുല്‍ ബ്രിട്ടീഷ് പൗരത്വവും ഉള്ളയാളാണെന്ന് രേഖപ്പെടുത്തിയെന്നാണ് ധ്രുവ് ലാല്‍ പ്രധാനമായും ആരോപിച്ചത്. രാഹുല്‍ ഇന്ത്യന്‍ പൗരനല്ലെന്നും അതിനാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
രാഹുല്‍ സത്യവാങ്മൂലത്തില്‍ സൂചിപ്പിച്ചിരിക്കുന്ന കമ്പനിയുടെ ആസ്തികളെക്കുറിച്ചും ലാഭവിഹിതത്തെക്കുറിച്ചും വ്യക്തതയില്ലെന്നും ആരോപിച്ചിരുന്നു. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ തെറ്റുകളുണ്ടെന്നായിരുന്നു മറ്റൊരു ആരോപണം.
ഈ തടസ്സവാദങ്ങളെല്ലാം സൂക്ഷ്മമായി പരിശോധിച്ച് ആരോപണങ്ങള്‍ അവാസ്തവമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് പത്രിക സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം സ്വീകരിച്ചത്