കാഞ്ഞിരപ്പള്ളിയിൽ നാല് മാസം പ്രായമായ കുഞ്ഞിനെ കൊന്നത് അമ്മ

കാഞ്ഞിരപ്പള്ളിയില്‍ നാലു മാസം പ്രായമുള്ള കുഞ്ഞിനെ കൊന്നത് അമ്മ. ഇവര്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

കുഞ്ഞിനെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായതോടെ മാതാവിനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. കുഞ്ഞു കരയുമ്പോള്‍ ഉറക്കം നഷ്ടപ്പെടുന്നതിനാല്‍ മാതാവ് വായും മൂക്കും പൊത്തി പിടിച്ചുവെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ ശനിയാഴ്ചയാണ് കാഞ്ഞിരപ്പള്ളി കൂവപ്പള്ളി കളപ്പുരയ്ക്കല്‍ സ്വദേശികളായ ദമ്പതികളുടെ നാല് മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് വീട്ടില്‍ കുട്ടിയെ ചലനമറ്റ നിലയില്‍ കണ്ടെത്തിയത്. വായില്‍ നിന്ന് നുര പുറത്തു വന്ന നിലയിലായിരുന്നു കുഞ്ഞിന്‍റെ മൃതദേഹം.

സംഭവസമയത്ത് കുട്ടിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടിയുടെ അമ്മയാണ് ഓട്ടോ ഡ്രൈവറായ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച്‌ കുട്ടിക്ക് അനക്കമില്ലന്നറിയിച്ചത്. സ്വകാര്യ ആശുപതിയില്‍ എത്തിച്ചപ്പോള്‍ കുട്ടി മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു.

കുഞ്ഞിന്‍റെ മാതാവിന് മാനസിക പ്രശ്നങ്ങളുള്ളതായും അതിന് മരുന്ന് കഴിച്ചിരുന്നതായും ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇവരെ നിരീക്ഷണത്തിലാക്കിയിരുന്നു. കുഞ്ഞിന്‍റെ ശരീരത്തില്‍ ബലപ്രയോഗത്തിന്‍റെ ലക്ഷണങ്ങളോ പാടുകളോ ഉണ്ടായിരുന്നില്ല. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് കുടുംബാഗങ്ങളില്‍ നിന്നും അയല്‍വാസികളില്‍ നിന്നും മൊഴി ശേഖരിച്ചിരുന്നു.

error: Content is protected !!