കണ്ണൂര്‍ സിപിഎമ്മില്‍ 17 പേര്‍ക്കെതിരെ അച്ചടക്ക നടപടി

കണ്ണൂര്‍ സി.പി.എമ്മില്‍ 17 പേര്‍ക്കെതിരേ അച്ചടക്ക നടപടി. ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സണായിരുന്ന സി.പി.എം ജില്ലാ കമ്മിറ്റിയംഗം പി.കെ ശ്യാമള ടീച്ചറെ നവമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച 17 സി.പി.എം നേതാക്കള്‍ക്കെതിരെയാണ് നടപടി. ഇതില്‍ 15 പേര്‍ക്ക് പരസ്യ ശാസനയുണ്ട്. രണ്ടു പേരെ സസ്‌പെന്‍ഡ് ചെയ്തു.

തളിപ്പറമ്പ് ഏരിയാ, ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് നടപടി. ഒരു വര്‍ഷത്തേക്കാണ് സസ്‌പെന്‍ഷന്‍.

പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട പ്രതികരണങ്ങളായിരുന്നു അച്ചടക്ക നടപടിക്കാധാരം. കണ്‍വെന്‍ഷന്‍ സെന്‍ററിന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് സാജന്‍ ആത്മഹത്യ ചെയ്യുന്നത്. ഇതില്‍ പി. കെ ശ്യാമളയ്ക്ക് വീഴ്ചപറ്റി എന്ന ആരോപണം നിരവധി കോണില്‍ നിന്നു ഉയര്‍ന്നിരുന്നു. പാര്‍ട്ടിക്കുള്ളിലും ഇത് ചര്‍ച്ചയായി. ഇതിന് പിന്നാലെ പി.കെ. ശ്യാമളയ്‌ക്കെതിരേ സൈബറിടങ്ങളില്‍ വ്യാപകമായ രീതിയില്‍ മോശമായ ഭാഷയിലും വിമര്‍ശിക്കുന്ന രീതിയിലും കമന്‍റിട്ടു എന്നതാണ് പ്രധാനമായും ഇവരില്‍ ഉന്നയിക്കുന്ന കുറ്റം.

പരാതി ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എ, ടി.ഐ മധുസൂതനന്‍, എന്‍. ചന്ദ്രന്‍ തുടങ്ങിയ മൂന്ന് നേതാക്കളെ വെച്ച്‌ അന്വേഷണ കമ്മീഷന്‍ പാര്‍ട്ടി രൂപീകരിച്ചിരുന്നു. അന്വേഷണ കമ്മീഷന്‍റെ അന്വേഷണത്തിന് ശേഷമാണ് നടപടി.

error: Content is protected !!