ആലുവയില്‍ ഗര്‍ഭിണിക്കും പിതാവിനും മര്‍ദ്ദനം: പോലിസ് കേസെടുത്തു

ആലുവയില്‍ സ്ത്രീധനത്തിന്‍റെ പേരില്‍ ഗര്‍ഭിണിയായ യുവതിക്കും പിതാവിനും ക്രൂര മര്‍ദ്ദനമേറ്റ സംഭവത്തില്‍ പൊലീസ് കേസെടുത്തു. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് ആലങ്ങാട് സി ഐ അറിയിച്ചു.

നൗലത്ത്, പിതാവ് സലിം എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. യുവതിയുടെ ഭര്‍ത്താവ് ജൗഹര്‍, മാതാവ് സുബൈദ എന്നിവര്‍ക്കെതിരെയാണ് ആലങ്ങാട് പൊലീസ് കേസെടുത്തത്. ഗാര്‍ഹിക പീഡനം, ക്രൂരമായ മര്‍ദ്ദനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.

ഏഴ് മാസം മുന്‍പായിരുന്നു ജൗഹറുമായുള്ള നൗലത്തിന്‍റെ വിവാഹം. പത്ത് ലക്ഷം രൂപയാണ് നൗലത്തിന് സ്ത്രീധനമായി കുടുംബം നല്‍കിയത്. ഇതില്‍ രണ്ട് ലക്ഷം രൂപ സ്വര്‍ണമായും എട്ട് ലക്ഷം രൂപ പണമായുമാണ് നല്‍കി. ഈ പണം ഉപയോഗിച്ച്‌ ജൗഹര്‍ വീടുവാങ്ങി. മാസങ്ങള്‍ കഴിഞ്ഞതോടെ ഇയാള്‍ വീട് വില്‍ക്കാന്‍ ശ്രമം നടത്തി. ഇക്കാര്യം നൗലത്ത് പിതാവിനെ അറിയിച്ചു. ഇക്കാര്യം ചോദിക്കാന്‍ സലീം, ജൗഹറിന്‍റെ വീട്ടിലെത്തി. വീട് വില്‍ക്കാന്‍ അനുവദിക്കണമെന്നും അല്ലെങ്കില്‍ കൂടുതല്‍ പണം നല്‍കണമെന്നുമായിരുന്നു ജൗഹര്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ സലീം ഇതിന് തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് സലീമിനെ മര്‍ദ്ദിച്ചത്. പിതാവിനെ മര്‍ദിക്കുന്നത് കണ്ട് എത്തിയ നൗലത്തിനെ ജൗഹര്‍ അടിവയറ്റില്‍ തൊഴിച്ചു വീഴ്ത്തി. ഗുരുതരമായി പരുക്കേറ്റ നൗലത്ത് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്‌.

error: Content is protected !!