വൈറ്റില മേല്‍പ്പാലം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

വൈറ്റില മേല്‍പ്പാലം ഉദ്ഘാടനം നിര്‍വഹിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. 18 മാസം കൊണ്ട് പൂര്‍ത്തിയാക്കുകയായിരുന്നു ലക്ഷ്യം. പദ്ധതി പൂര്‍ത്തീകരണത്തിന് പലതരം പ്രതിസന്ധി നേരിട്ടു. പൊതുമരാമത്ത് വകുപ്പിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

11 മണിയോടെ കുണ്ടന്നൂര്‍ മേല്‍പ്പാലവും തുറന്ന് നല്‍കും.

വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായിട്ടാണ് ഉദ്ഘാടനം ചെയ്യുന്നത്. മുടങ്ങി കിടന്ന ഒരു പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് വൈറ്റില മേല്‍പ്പാലം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

ഈ പാലങ്ങള്‍ സജ്ജമായതോടെ ദേശീയപാതയുടെ വികസനത്തിലും നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിലും വലിയ മുന്നേറ്റം സാധ്യമാകും.

നിരവധി പ്രതിസന്ധികളുണ്ടായിട്ടും വളരെ വേഗത്തില്‍ തന്നെ പാലങ്ങളുടെ പണി പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാരിനു സാധിച്ചുവെന്നും അഭിമാനാര്‍ഹമായ നേട്ടമാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ അധ്യക്ഷത വഹിച്ചു. ധനകാര്യവകുപ്പ് മന്ത്രി ടി.എം. തോമസ് ഐസക്ക് ചടങ്ങുകളില്‍ മുഖ്യാതിതിഥിയാണ്‌.

വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ തുറക്കുന്ന സമയം നിശ്ചയിച്ചത് സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതു പരിഗണിച്ചാണ് നിശ്ചയിച്ചതെന്ന് പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം അറിയിച്ചു.

വളരെ സന്തോഷം തോന്നുന്ന നിമിഷമാണെന്നും സഹകരിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് പറഞ്ഞു.

വേഗത്തില്‍ പണി പൂര്‍ത്തിയാക്കാന്‍ സാധിച്ചതും അനുവദിച്ച തുകയേക്കാള്‍ കുറഞ്ഞ ചിലവില്‍ പണി പൂര്‍ത്തിയാക്കാന്‍ സാധിച്ചതും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രയത്‌നമാണ്. അദ്ദേഹമാണ് തന്നേക്കാള്‍ കൂടുതല്‍ ഇതില്‍ പ്രയത്‌നിച്ചതെന്നും സുധാകരന്‍ പറഞ്ഞു.

error: Content is protected !!