പാലാ ഉപതെരഞ്ഞെടുപ്പ്: പത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി ഇന്ന്

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്ന്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥാനാര്‍ഥികള്‍ക്ക് ഇന്ന് ചിഹ്നവും അനുവദിക്കും. കണ്‍വെന്‍ഷനുകളും വീടുകയറിയുള്ള പ്രചാരണ പരിപാടികളിലുമാണ് സ്ഥാനാര്‍ഥികള്‍. 14 സ്ഥാനാര്‍ഥികളാണ് പാലാ ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രികകള്‍ നല്കിയിരിക്കുന്നത്. പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്നാണ്.

റിട്ടേണിംഗ് ഓഫീസര്‍ സ്ഥാനാര്‍ഥികള്‍ക്ക് ഇന്ന് അഞ്ച് മണിക്ക് ചിഹ്നം അനുവദിക്കും. രണ്ടില ലഭിക്കില്ലെന്ന് ഉറപ്പായ യു.ഡി.എഫ് സ്ഥാനാര്‍ഥി ആദ്യ പരിഗണനയായി നല്കിയിരിക്കുന്നത് പൈനാപ്പിള്‍ ചിഹ്നമാണ്. കാരണം, പൈനാപ്പിള്‍ മറ്റൊരു സ്ഥാനാര്‍ത്ഥികൂടി ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ ആദ്യം പത്രിക നല്‍കിയതാരാണെന്ന് പരിശോധിച്ച്‌ അവര്‍ക്ക് ചിഹ്നം നല്‍കും. തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍റെ 2018ലെ ഉത്തരവ് പ്രകാരം പട്ടികയില്‍ പൈനാപ്പിള്‍ ഉണ്ട്. പൈനാപ്പിള്‍ കഴിഞ്ഞാല്‍ ഓട്ടോറിക്ഷയും ഫുട്ബോളുമാണ് ജോസ് ടോം മുന്‍ഗണനയായി നല്‍കിയിരിക്കുന്നത്. പത്രിക പിന്‍വലിക്കാനുള്ള സമയപരിധി കഴിയുന്നതോടെ മാത്രമേ ചിഹ്നം അനുവദിക്കുന്ന നടപടികളിലേക്ക് വരണാധികാരി കടക്കുകയുള്ളൂ.

സഭാ പരിപാടികളില്‍ പങ്കെടുത്തും പ്രമുഖ വ്യക്തികളെ നേരില്‍ കണ്ട് പിന്തുണ തേടുകയുമാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോമിന്റെ ഇന്നത്തെ പ്രധാന പ്രചരണ പരിപാടി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി. കാപ്പന്‍ എന്‍.സി.പി ചിഹ്നമായ ടൈംപീസ് അടയാളത്തിലാകും മത്സരിക്കുക. ബൂത്തു കണ്‍വെന്‍ഷനുകള്‍ എല്‍.ഡി.എഫ് ഇന്ന് പൂര്‍ത്തിയാക്കും. പാലാ രൂപതയിലെ അടക്കം ബിഷപ്പുമാരെ കണ്ട് മാണി സി. കാപ്പന്‍ പിന്തുണ തേടും. ബൂത്ത് തല കണ്‍വെന്‍ഷനുകളാണ് എന്‍.ഡി.എ സ്ഥാനാര്‍ഥിയുടെ പ്രധാന പരിപാടി.

error: Content is protected !!