ബംഗാൾ ഗവർണർ സിവി ആനന്ദ ബോസിനെതിരായ ലൈംഗിക പീഡന പരാതി; രാജ്ഭവനിലെ ജീവനക്കാർക്ക് നോട്ടീസ്

ബംഗാൾ ഗവർണർ സി വി ആനന്ദ ബോസിനെതിരായ ലൈംഗിക പീഡന പരാതിയിൽ രാജ്ഭവനിലെ ജീവനക്കാർക്ക് നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ നാല് ജീവനക്കാർക്ക് നിർദേശം നൽകി. എന്നാൽ, തനിക്കെതിരായ പരാതി തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്ന് ആനന്ദ ബോസ് പ്രതികരിച്ചു.

ഇന്ദിരാ മുഖർജി ഐപിഎസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ചോദ്യം ചെയ്യലിനായി നാല് ജീവനക്കാരോട് ഹാജരാകാൻ നിർദ്ദേശം നൽകിയത്. രാജ്ഭവനിലെ സിസിടിവി ദൃശ്യങ്ങളും ഹാജരാക്കാൻ ആവശ്യപ്പെട്ടു. ഭരണഘടനയുടെ അനുഛേദം 361 പ്രകാരം ക്രിമിനൽ നടപടികൾ നേരിടുന്നതിൽ നിന്ന് ഗവർണർക്ക് പരിരക്ഷ നൽകുന്നതിനാൽ പൊലീസിന് കടുത്ത നടപടികളിലേക്ക് കടക്കാൻ കഴിയില്ല.

ഇതിനിടെ സിവി ആനന്ദബോസിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി മമതാ ബാനർജി രംഗത്തുവന്നു. സ്ത്രീകളുടെ അന്തസ്സിനെ കുറിച്ച് സംസാരിക്കാൻ ഗവർണർക്ക് എങ്ങനെ ധൈര്യമെന്ന് മമത ചോദിച്ചു. അതേസമയം, പൊലീസ് നടപടി അതിരുകടന്നാൽ ശക്തമായ നടപടിയെടുക്കുമെന്ന് ആനന്ദബോസ് മുന്നറിയിപ്പ് നൽകി.

ലൈംഗിക ആരോപണം ആയുധമാക്കിയ തൃണമൂൽ കോൺഗ്രസ് സന്ദേശ്ഖാലിയിൽ നാടകം കളിച്ചവർ ഗവർണർക്കെതിരായ പരാതിയിൽ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന് ചോദിച്ചു. ആരോപണങ്ങൾക്കിടെ കേരളത്തിൽ എത്തിയ ഗവർണർക്ക് നേരെ ആലുവയിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി.

error: Content is protected !!