ഉഷ്ണതരംഗസാധ്യത; തൊഴിൽ സമയക്രമീകരണം ഹൈറേഞ്ച് മേഖലയ്ക്കും ബാധകമെന്ന് ലേബർ കമ്മീഷണർ

ഉഷ്ണതരംഗസാധ്യതയെത്തുടർന്ന് ഏർപ്പെടുത്തിയ തൊഴിൽ സമയക്രമീകരണം ഹൈറേഞ്ച് മേഖലയ്ക്കും ബാധകം. തൊഴിൽ സമയ ക്രമീകരണങ്ങളിൽ നിന്നും സമുദ്രനിരപ്പിൽ നിന്ന് 3000 അടി ഉയരമുള്ള പ്രദേശങ്ങളെ ഒഴിവാക്കിയിരുന്നു. ഉഷ്ണ തരംഗത്തിന്റെ വ്യാപ്തി കണക്കിലെടുത്താണ് തോട്ടം തൊഴിലാളികൾ അടക്കമുള്ള എല്ലാ തൊഴിലാളികൾക്കും ഉത്തരവ് ബാധകമാക്കിയത്.

ഹൈറേഞ്ച് മേഖലകളിൽ ഉച്ചക്ക് 12 മുതൽ വെകിട്ട് മൂന്ന് വരെ തൊഴിലാളികൾ വെയിലത്ത് പണിയെടുക്കുന്നത് കണ്ടെത്തിയാൽ തൊഴിലുടമക്കെതിരെ കർശന നടപടി സ്വീകരിക്കും. സംസ്ഥാനത്ത് മുഴുവൻ തൊഴിലിടങ്ങളിലും ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജില്ലാ ലേബർ ഓഫീസർ, ഡെപ്യൂട്ടി ലേബർ ഓഫീസർ, അസി. ലേബർ ഓഫീസർ എന്നിവരുടെ മേൽനോട്ടത്തിൽ പ്രത്യേക ടീമുകൾ രൂപീകരിച്ച്
കർശന പരിശോധനകൾ നടത്തിവരികയാണ്.

സംസ്ഥാനത്ത് ഫെബ്രുവരി മുതൽ മെയ്‌ 15 വരെ രാവിലെ 7:00 മുതൽ വൈകുന്നേരം 7:00 മണി വരെയുള്ള സമയത്തിൽ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി ഉത്തരവായിട്ടുണ്ട്. പകൽ സമയം ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം മൂന്ന് മണിവരെ വിശ്രമവേളയായിരിക്കും. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഷിഫ്റ്റുകൾ ഉച്ചയ്ക്ക് 12:00 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം 3:00 മണിക്ക് ആരംഭിക്കുന്ന തരത്തിലുമാണ് പുനക്രമീകരണം. കൺസ്ട്രക്ഷൻ, റോഡ് നിർമാണം, തോട്ടം മേഖലകളിൽ വരും ദിവസങ്ങളിൽ കർശന പരിശോധന ഉറപ്പാക്കുമെന്നും കമ്മീഷണർ അറിയിച്ചു.

error: Content is protected !!