ഹാഫിസ് സഈദ് പാകിസ്താനിൽ അറസ്റ്റിൽ
ലാഹോർ: മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകനും ജംഇയ്യത്തുദ്ദഅ്വ തലവനുമായ ഹാഫിസ് സഈദ് പാകിസ്താനിൽ അറസ്റ്റിൽ. ഗുജ്റൻവാലയിലേക്ക് പോകുന്നതിനിടെ ലാഹോറിൽ വെച്ചായിരുന്നു അറസ്റ്റ്.
പഞ്ചാബ് പൊലീസിെൻറ ഭീകര വിരുദ്ധ വിഭാഗം (സി.ടി.ഡി) ഹാഫിസ് സഈദിനും കൂട്ടാളികൾക്കുമെതിരെ 23 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഭീകര പ്രവർത്തനത്തിന് സാമ്പത്തിക സഹായം ചെയ്യൽ, കള്ളപ്പണം തുടങ്ങിയ വകുപ്പികളിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെ ഹാഫിസ് സഈദിനെ അറസ്റ്റ് ചെയ്യുമെന്ന് പാകിസ്താൻ അധികാരികൾ വ്യക്തമാക്കിയിരുന്നു.
ഭീകരതക്ക് സാമ്പത്തിക സഹായം ചെയ്യുന്നവരെ അമർച്ച ചെയ്യുന്നതിൽ പാക് ഭരണകൂടം പരാജയമാണെന്ന് പാരിസ് കേന്ദ്രമായുള്ള അന്തർദേശീയ സംഘടന ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്.എ.ടി.എഫ്) കുറ്റപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിൽ നടപടിയെടുക്കാൻ ജൂൺ അവസാനം വരെയാണ് ഇംറാൻ സർക്കാറിന് അവർ സമയം നൽകിയിരുന്നത്. സമയപരിധി ഒക്ടോബർ വരെ നീട്ടിയ എഫ്.എ.ടി.എഫ്, നടപടിയെടുത്തില്ലെങ്കിൽ പാകിസ്താനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് മുന്നറിയിപ്പും നൽകിയിരുന്നു.