സ്‍പീക്കറെ തുണച്ച് സുപ്രീംകോടതി; കര്‍ണാടകത്തില്‍ നാളെ വിശ്വാസവോട്ട്

ന്യൂഡല്‍ഹി: കര്‍ണാടകത്തില്‍ വിമത എംഎല്‍എമാര്‍ സമര്‍പ്പിച്ച രാജിക്കത്തില്‍ തീരുമാനം എടുക്കേണ്ടത് സ്‍പീക്കര്‍ ആണെന്ന് സുപ്രീംകോടതി. ഒരു നിശ്ചിത സമയത്തിനുള്ളില്‍ ഒരു തീരുമാനം എടുക്കാന്‍ സ്‍പീക്കറെ നിര്‍ബന്ധിക്കാന്‍ കഴിയില്ല. നാളെ നടക്കുന്ന വിശ്വാസവോട്ടില്‍ പങ്കെടുക്കാന്‍ വിമത എംഎല്‍എമാരെ നിര്‍ബന്ധിക്കരുത് – ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടു.

സുപ്രീംകോടതി ഉത്തരവ് അനുസരിക്കുമെന്നും ഇത് നാഴികക്കല്ലായ വിധിയാണെന്നും സ്‍പീക്കര്‍ കെആര്‍. രമേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. രാജിക്കാര്യത്തില്‍ സ്‍പീക്കര്‍ എടുക്കുന്ന തീരുമാനം സുപ്രീംകോടതിയെ അറിയിക്കണം. സുപ്രീംകോടതിയില്‍ ഇക്കാര്യത്തില്‍ നടന്ന നിരീക്ഷണങ്ങള്‍ അടക്കം സ്‍പീക്കറുടെ തീരുമാനം എടുക്കാനുള്ള അധികാരത്തെ ബാധിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.
ഭരണകക്ഷിയിലെ പതിനഞ്ച് കോണ്‍ഗ്രസ്, ജെഡിഎസ്‍ എംഎല്‍എമാരാണ് രാജി സമര്‍പ്പിച്ചത്. സ്‍പീക്കര്‍ കെആര്‍ രമേഷ് കുമാര്‍ രാജി സ്വീകരിച്ചെങ്കിലും അംഗീകരിച്ചില്ല. ഇതേ തുടര്‍ന്ന് പത്ത് പേര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

സാങ്കേതികകാരണങ്ങള്‍ പറഞ്ഞ് രാജിയില്‍ തീരുമാനം വൈകിപ്പിക്കുകയാണെന്നാണ് എംഎല്‍എമാരുടെ പരാതി. ഭരണഘടനപരമായ ബാധ്യതയാണ് സ്‍പീക്കര്‍ക്ക് ഉള്ളതെന്നും സ്‍പീക്കറുടെ ഓഫീസ് എടുക്കുന്ന തീരുമാനത്തില്‍ ഇടപെടാന്‍ താല്‍പര്യമില്ലെന്നുമാണ് സുപ്രീംകോടതി ഇന്നലെ പൂര്‍ത്തിയായ വാദത്തില്‍ സൂചിപ്പിച്ചത്.

എംഎല്‍എമാരുടെ രാജി അംഗീകരിക്കാതെ മറ്റുവഴികളില്ലെന്ന് രാവിലെ എംഎല്‍എമാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ മുകുള്‍ റോത്ത്‍ഗി കോടതിയില്‍ വാദിച്ചു.

രാജിക്ക് പിന്നില്‍ ബിജെപിയാണെന്നതില്‍ സത്യമില്ല. കര്‍ണാടകത്തില്‍ നിന്ന് മുംബൈയിലെ റിസോര്‍ട്ടിലേക്കുള്ള വിമാനം എംഎല്‍എമാര്‍ തന്നെയാണ് ബുക്ക് ചെയ്‍തത്. ഇതില്‍ ബിജെപിക്ക് പങ്കില്ല – റോത്ത്‍ഗി വാദിച്ചു.

കര്‍ണാടകം നിയമസഭയില്‍ നിന്ന് രാജിവച്ച എംഎല്‍എമാര്‍ ഇപ്പോള്‍ മുംബൈയിലെ ഒരു ആഢംബര ഹോട്ടലില്‍ ആണുള്ളത്. ഇവരെ കുതിരക്കച്ചവടത്തിലൂടെ ബിജെപി സ്വന്തം ചേരിയില്‍ എത്തിക്കാന്‍ ശ്രമിക്കുകയാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

മന്ത്രിസ്ഥാനവും കോടിക്കണക്കിന് രൂപയും വാഗ്‍ദാനം ചെയ്‍തെന്നും മുഖ്യമന്ത്രി പദത്തിനായുള്ള യെദ്യൂരപ്പയുടെ കളികളാണ് നടക്കുന്നതെന്നുമാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. 13 മാസം മുന്‍പാണ് കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് – ജെഡിഎസ്‍ സഖ്യം അധികാരം പിടിച്ചെടുത്തത്. ഇതിന് പിന്നാലെ നടന്ന ലോക് സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെടുകയും ചെയ്‍തിരുന്നു.

സ്‍പീക്കര്‍ക്ക് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്‍വി എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടു. വിപ്പ് ലംഘിച്ച ദിവസം മുതല്‍ എംഎല്‍എമാര്‍ അയോഗ്യരാണ്. രാജിവെക്കുന്നതുമായി ഇതിന് ബന്ധമില്ലെന്നും സിങ്‍വി വാദിച്ചു. സ്വയമേവയുള്ള രാജി സ്വീകരിക്കണമെന്നതാണ് കീഴ്‍വഴക്കമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

ഒരു നിശ്ചിത സമയത്ത് തീരുമാനം എടുക്കാന്‍ കഴിയില്ലെന്ന് സ്‍പീക്കറുടെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചിരുന്നു. ഭരണഘടനപരമായ അവകാശം വിനിയോഗിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നായിരുന്നു സ്‍പീക്കര്‍ അറിയിച്ചത്. ഇതോടെയാണ് കേസിലെ ഭരണഘടനാപരമായ അധികാരങ്ങള്‍ പരിശോധിക്കാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചത്.

കോൺഗ്രസ് ജെഡിഎസ് എംഎൽഎമാരായ പ്രതാപ് ഗൗഡ പാട്ടീൽ, രമേശ് ജര്‍ക്കിഹോളി, ബ്യാരതി ബസവരാജ്, ബിസി പാട്ടീൽ, എസ്‍ടി സോമശേഖര്‍, ആര്‍ബെയിൽ ശിവറാം ഹെബ്ബാര്‍, മഹേഷ് കുമതഹള്ളി, കെ ഗോപാലയ്യ, എഎച്ച വിശ്വനാഥ്, നാരായണ ഗൗഡ, ആനന്ദ് സിങ്, കെ സുധാകര്‍, എൻ നാഗരാജ്, മുനിരത്ന, റോഷൻ ബെയിഗ് എന്നിവരാണ് കോടതിയെ സമീപിച്ചത്.

എംഎല്‍എമാരുടെ ഹര്‍ജി തള്ളിക്കളയണമെന്ന് കര്‍ണാടക മുഖ്യമന്ത്രിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ ആവശ്യപ്പെട്ടു. ജനാധിപത്യത്തിന്‍റെ അടിസ്ഥാനം തന്നെ തകര്‍ക്കുന്നതാണ് എംഎല്‍എമാരുടെ ചെയ്‍തി. ഇത്തരം ഹര്‍ജികള്‍ പ്രോത്സാഹിപ്പിക്കരുത്. സ്‍പീക്കര്‍ക്ക് ദുരുദ്ദേശങ്ങളില്ല. നിയമം അനുസരിച്ച് തന്നെയാണ് അദ്ദേഹം ഇതുവരെ കാര്യങ്ങള്‍ ചെയ്‍തത് – രാജീവ് ധവാന്‍ കോടതിയില്‍ പറഞ്ഞു.

എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമങ്ങള്‍ നടത്തിയിരുന്നു. കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ മുംബൈയിലെ റിസോര്‍ട്ടില്‍ നേരിട്ട് എത്തിയിരുന്നെങ്കിലും അദ്ദേഹത്തിന് സഹപ്രവര്‍ത്തകരെ കാണാന്‍ കഴിഞ്ഞിരുന്നില്ല. അവസാന നിമിഷം സാങ്കേതികകാരണങ്ങള്‍ പറഞ്ഞ് മുറി നിഷേധിക്കുകയും ചെയ്‍തു. റിസോര്‍ട്ടിന് മുന്നില്‍ കുത്തിയിരുന്ന ശിവകുമാറിനെ പോലീസ് അറസ്റ്റ് ചെയ്‍ത് നീക്കുകയായിരുന്നു.

എംഎല്‍എമാര്‍ രാജിവെച്ചെങ്കിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടുമെന്ന നിലപാട് ആണ് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി സ്വീകരിച്ചത്.

error: Content is protected !!