ഇംഗ്ലണ്ട് 119 റൺസിന് കിവീസിനെ വീഴ്ത്തി
ചെസ്റ്റർ ലീ സ്ട്രീറ്റ്: ന്യൂസിലൻഡിനെ 119 റൺസിന് പരാജയപ്പെടുത്തി ആതിഥേയരായ ഇംഗ്ലണ്ട് ലോകകപ്പ് സെമിയിൽ കടന്നു. ഇംഗ്ലണ്ട് ഉയർത്തിയ 306 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ന്യൂസിലൻഡ് 186 റൺസിന് പുറത്തായി. അഞ്ച് ഓവർ ബാക്കിനിൽക്കെയാണ് കിവികൾ കീഴടങ്ങിയത്.
അർധ സെഞ്ചുറി നേടിയ ടോം ലാഥം (57) മാത്രമാണ് ന്യൂസിലൻഡ് നിരയിൽ പൊരുതിയത്. വൻ സ്കോർ ലക്ഷ്യമിട്ട് ബാറ്റിംഗ് തുടങ്ങിയ കീവിസ് തകർച്ചയോടെയാണ് തുടങ്ങിയത്. രണ്ട് റൺസ് എടുക്കുന്നതിനിടെ ഹെൻട്രി നിക്കോളാസ് റൺസൊന്നും എടുക്കാതെ പുറത്തായി. സ്കോർ 14 ൽ നിൽക്കെ ഗുപ്തിലും (8) കൂടാരംപൂകി. പിന്നീട് ക്യാപ്റ്റൻ വില്യംസണും (27), റോസ് ടെയ്ലറും (28) രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അധികനേരം ക്രീസിൽ തങ്ങാൻ ഇരുവരേയും ഇംഗ്ലീഷുകാർ അനുവദിച്ചില്ല. അടുത്തടുത്ത ഓവറുകളിൽ ഇരുവരും മടങ്ങി.
പിന്നീടാണ് ലാഥം (57) ക്രീസിലെത്തിയത്. എന്നാൽ ലാഥത്തേയും അപകടകാരിയായി മാറാൻ ഇംഗ്ലീഷ് ബ്ലൂസ് സമ്മതിച്ചില്ല. ഇതോടെ കിവികളുടെ പതനം പൂർത്തിയായി. നീഷാം (19), സാറ്റ്നർ (12) എന്നിവരും രണ്ടക്കം കണ്ടപ്പോൾ മറ്റാരും രണ്ടക്കം പോലും കടന്നില്ല. മാർക്ക് വുഡ് മൂന്ന് വിക്കറ്റുകൾ നേടിയപ്പോൾ ജോ റൂട്ട് ഒഴിച്ച് പന്തെറിഞ്ഞ എല്ലാവർക്കും ഓരോവിക്കറ്റ് ലഭിച്ചു.
നേരത്തെ ജോണി ബെയർസ്റ്റോയുടെ സെഞ്ചുറിയുടേയും (106) ജേസൺ റോയിയുടെ (60) അർധ സെഞ്ചുറിയുടെയും ബലത്തിലാണ് ഇംഗ്ലണ്ട് 305 റൺസ് സ്വന്തമാക്കിയത്. ബെയർസ്റ്റോ-റോയ് സഖ്യം ഓപ്പണിംഗ് വിക്കറ്റിൽ 123 റൺസാണ് നേടി. ബെയർസ്റ്റോ 99 പന്തിൽ 15 ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെടെയാണ് സെഞ്ചുറി കടന്നത്. 61 പന്തിൽ എട്ട് ബൗണ്ടറികൾ ഉൾപ്പെടുന്നതായിരുന്നു റോയിയുടെ ഇന്നിംഗ്സ്.
രണ്ടാം വിക്കറ്റിൽ ബെയർസ്റ്റോ-റൂട്ട് സഖ്യം 71 റൺസ് നേടി. ഇതിൽ റൂട്ടിന്റെ സമ്പാദ്യം 24 റൺസ് മാത്രം. പിന്നീട് ഇംഗ്ലീഷുകാർക്ക് മികച്ചൊരു കൂട്ടുകെട്ട് ഉണ്ടാക്കാൻ സാധിച്ചില്ല. ഓപ്പണർമാരെ കൂടാതെ ഇയാൻ മോർഗൻ (42) മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.
തുടക്കത്തിൽ തല്ലുവാങ്ങിയ കിവി പേസർമാർ മധ്യ ഓവറിൽ കളിതിരിച്ചുപിടിച്ചു. ഒരു വിക്കറ്റിന് 194 എന്ന നിലയിൽനിന്നാണ് ഇംഗ്ലീഷുകാർ തപ്പിത്തടഞ്ഞ് മൂന്നു നൂറ് കടന്നത്. നീഷാം, ഹെൻട്രി, ബോൾട്ട് എന്നിവർ രണ്ടു വീതം വിക്കറ്റ് വീഴ്ത്തി. സൗത്തിയും സാറ്റ്നറും ഓരോവിക്കറ്റ് സ്വന്തമാക്കി.
ഇംഗ്ലണ്ട് സെമിബർത്ത് ഉറപ്പിച്ചതോടെ ന്യൂസിലൻഡിന്റെ കാര്യം അനിശ്ചിതത്വത്തിലായി. അടുത്ത മത്സരത്തിൽ പാക്കിസ്ഥാൻ പരാജയപ്പെട്ടാൽ മാത്രമാണ് ന്യൂസിലൻഡിന് സാധ്യത. പാക്കിസ്ഥാൻ ജയിച്ച് എത്തിയാൽ റണ്റേറ്റായിരിക്കും നാലാം സെമിഫൈനൽ സ്ഥാനക്കാരെ നിശ്ചയിക്കുക.