ബംഗ്ലാദേശിനെ തോല്പ്പിച്ച് ഇന്ത്യ സെമിയില്
ബർമിംഗ്ഹാം: ബംഗ്ലാ പോരാട്ടത്തെ മറികടന്ന് ഇന്ത്യ ലോകകപ്പ് സെമി ഉറപ്പിച്ചു. ബംഗ്ലാദേശിനെ 28 റൺസിനു പരാജയപ്പെടുത്തിയാണ് നീലപ്പട ലോകകപ്പിന്റെ നാലിലൊന്നിൽ ഇടം ഉറപ്പിച്ചത്. ഇന്ത്യയ ഉയർത്തിയ 315 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 48 ഓവറിൽ 286 റൺസിനു പുറത്തായി.
ഷാക്കിബ് അൽഹസനും (66) മുഹമ്മദ് സെയ്ഫുദ്ദീനും (പുറത്താകാതെ 51) പൊരുതിയെങ്കിലും മുറയ്ക്കു വിക്കറ്റു കൊഴിഞ്ഞത് ബംഗ്ലാദേശിനു വിനയായി. ഇന്ത്യയുടെ കൂറ്റൻ സ്കോർ പിന്തുടർ ബംഗ്ലാദേശിനു തുടക്കത്തിൽ തന്നെ വിക്കറ്റ് നഷ്ടമായി. ഓപ്പണർ തമീം ഇക്ബാൽ (22) ഷമിയുടെ പന്തിൽ ബൗൾഡായി. പിന്നീട് സൗമ്യ സർക്കാറും (33) ഷാക്കിബ് അൽഹസനും സ്കോർ ഉയർത്തി. സൗമ്യ സർക്കാർ വീണതിനു ശേഷം വന്ന മുഷ്ഫിഖർ റെഹ്മിനും (24) ലിന്റൺ ദാസിനും (22) മൊസാദേക്ക് ഹുസൈനും (3) കാര്യമായൊന്നും ചെയ്യാനായില്ല.
ഷാക്കിബിനെ പാണ്ഡ്യ മടക്കിയതോടെ കളി ഇന്ത്യയുടെ വരുതിയിലായി. എന്നാൽ അവസാനംവരെ പൊരുതാൻ ഉറച്ച സാബിർ റെഹ്മാനും (36) സെയ്ഫുദ്ദീനും ഇന്ത്യയെ ഞെട്ടിച്ചു. സാബീറിനെ ബുംമ്രയും പിന്നാലെവന്ന മൊർത്താസയെ ഭുവനേശ്വറും മടക്കിയെങ്കിലും ആശങ്ക ഒഴിഞ്ഞിരുന്നില്ല. അവസാന മൂന്ന് ഓവറിൽ 36 റൺസ് എന്ന നിലയിൽ സെയ്ഫുദ്ദീൻ ബംഗ്ലാദേശിനെ എത്തിച്ചു.
കൂറ്റൻ അടിയിൽ ഇന്ത്യയെ വീഴ്ത്താമെന്ന സെയ്ഫുദ്ദീന്റെ കണക്കുകൂട്ടലുകൾ ബുംമ്ര പൊളിച്ചു. തന്റെ അവസാന ഓവറിലെ അവസാന രണ്ടു പന്തിൽ രണ്ടു വിക്കറ്റുകൾ വീഴ്ത്തി ബുംമ്ര കളി ഫിനീഷ് ചെയ്തു. ഈ സമയം നോൺസ്ട്രൈക്കർ എൻഡിൽ കാഴ്ചക്കാരനായി സെയ്ഫുദ്ദീൻനിന്നു. ഇതടക്കം നാല് വിക്കറ്റുകളാണ് ബുംമ്ര നേടിയത്. പാണ്ഡ്യ മൂന്നും ഭുവനേശ്വറും ഷമിയും ചാഹലും ഓരോവിക്കറ്റ് വീതം വീഴ്ത്തി.
രോഹിത് ശർമയുടെ സെഞ്ചുറി കരുത്തിലാണ് ബംഗ്ലകൾക്കെതിരെ ഇന്ത്യ വൻ സ്കോർ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്കു മികച്ച തുടക്കമാണ് ലഭിച്ചത്. രോഹിതും കെ.എൽ രാഹുലും (77) ചേർന്ന് ആദ്യ വിക്കറ്റിൽ 180 റൺസ് കൂട്ടിച്ചേർത്തു.
ടൂർണമെന്റിലെ നാലാം സെഞ്ചുറി സ്വന്തമാക്കിയ രോഹിത് ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന താരമെന്ന റിക്കോർഡിനൊപ്പമെത്തി. ശ്രീലങ്കയുടെ കുമാർ സംഗക്കാരുയുമായാണ് രോഹിത് റിക്കാർഡ് പങ്കിട്ടത്. നാല് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന നേട്ടത്തിനും രോഹിത് ഉടമയായി. രോഹിതിന്റെ സെഞ്ചുറി പ്രകടനം ടൂർണമെന്റിലെ റൺ വേട്ടക്കാരുടെ പട്ടികയിലും മുന്നിലെത്തിച്ചു. രോഹിത് ഇതുവരെ 544 റൺസാണ് അടിച്ചുകൂട്ടിയത്.
എന്നാൽ സെഞ്ചുറി പൂർത്തിയാക്കിയതിനു പിന്നാലെ രോഹിത് (104) മടങ്ങി. 92 പന്തിൽ ഏഴ് ഫോറും അഞ്ച് സിക്സറുകളും ഉൾപ്പെടുന്നതാണ് രോഹിതിന്റെ ഇന്നിംഗ്സ്. സൗമ്യ സർക്കാരിന്റെ പന്തിൽ ലിന്റൺ ദാസ് പിടിച്ചാണ് രോഹിത് മടങ്ങിയത്. സൗമ്യ സർക്കാരിന്റെ ആദ്യ പന്തിൽ ബൗണ്ടറി കണ്ടെത്തിയ രോഹിതിന് രണ്ടാം പന്തിൽ പിഴച്ചു. എക്സ്ട്രാ കവറിനു മുകളിലൂടെ ഉയർത്തി അടിക്കാനുള്ള ശ്രമം ടൈമിംഗ് പാളി നേരെ ലിന്റൺ ദാസിന്റെ കൈകളിൽ. ഏകദിനത്തിലെ 26 ാം സെഞ്ചുറിയാണ് ബർമിംഗ്ഹാമിൽ രോഹിത് പൂർത്തിയാക്കിയത്.
രോഹിത് മടങ്ങിയതിനു തൊട്ടുപിന്നാലെ രാഹുലും പുറത്തായി. റൂബൽ ഹുസൈനായിരുന്നു വിക്കറ്റ്. ഇതോടെ ക്രീസിൽ ഒന്നിച്ച ക്യാപ്റ്റൻ വിരാട് കോഹ്ലിയും ഋഷഭ് പന്തും (48) റൺനിരക്ക് താഴാതെ നിർത്തി. എന്നാൽ കോഹ്ലിയും (226) പിന്നാലെ എത്തിയ ഹാർദിക് പാണ്ഡ്യയും (0) അതേ സ്കോറിനു മടങ്ങിയതോടെ ബംഗ്ല കടുവകൾ കളിയിലേക്ക് തിരിച്ചെത്തി.
എന്നിട്ടും പന്ത് വിട്ടുകൊടുക്കാൻ തയാറല്ലായിരുന്നു. മുൻ ക്യാപ്റ്റൻ ധോണിയെ ഒരറ്റത്തുനിർത്തി പന്ത് ആഞ്ഞടിച്ചു. വൻ സ്കോറിലേക്ക് കുതിക്കുന്നതിനിടെ പന്തും പുറത്തായി. ഷാക്കിബ് അൽഹസനെ ഉയർത്തി അടിക്കാനുള്ള ശ്രമം മൊസദേക് ഹുസൈനിന്റെ കൈകളിൽ അവസാനിച്ചു. ഇതോടെ ഇന്ത്യയുടെ റൺനിരക്ക് അവസാന ഓവറുകളിൽ താഴ്ന്നു. അവസാന 10 ഓവറിൽ 63 റൺസാണ് ഇന്ത്യ സ്കോർ ചെയ്തത്. ധിനേഷ് കാർത്തിക്കും (ഒമ്പത് പന്തിൽ 8) ധോണിയും (35) വമ്പൻ അടിയിൽ പരാജയപ്പെട്ടതോടെ പ്രതീക്ഷച്ചതിലും 30 റൺസ് എങ്കിലും കുറച്ചാണ് ഇന്ത്യക്ക് സ്കോർ ചെയ്യാനായത്.
അവസാന ഓവറുകളിൽ മുസ്തഫിസുർ റെഹ്മാൻ ആണ് ഇന്ത്യയെ വരിഞ്ഞ് മുറുക്കിയത്. തുടരെ വിക്കറ്റ് വീഴ്ത്തിയ മുസ്തഫിസുർ അഞ്ച് വിക്കറ്റ് സ്വന്തമാക്കി. ഷാക്കിബും റൂബൽ ഹുസൈനും സൗമ്യ സർക്കാറും ഓരോവിക്കറ്റ് വീതം വീഴ്ത്തി.