ഇന്ധന നികുതി ഇളവ് കണ്ണൂരിന് മാത്രം …
കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങൾക്ക് ഇന്ധന നികുതി ഇളവു നൽകാനാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ വിമാനത്താവളം ഗ്രീൻഫീൽഡ് ആയതിനാൽ ദൈനംദിന പ്രവർത്തനങ്ങൾക്കു ഭാരിച്ച ചെലവു വേണ്ടിവരും. പുതിയ വിമാനത്താവളമായതിനാലും ഉഡാൻ പദ്ധതിയിൽ ഉൾപ്പെടേണ്ടതിനാലുമാണ് ഇന്ധന നികുതി പത്ത് വർഷത്തേക്ക് ഒരു ശതമാനമായി കുറയ്ക്കാൻ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൂടുതൽ വിമാന കന്പനികളെ ആകർഷിക്കാനും ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിനും നികുതിയിളവിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരമൊരു സമീപനം സ്വീകരിച്ചതു കൊണ്ടാണ് ആഭ്യന്തര റൂട്ടുകളിൽ ചെലവു കുറഞ്ഞ വിമാനയാത്ര സാധ്യമാക്കുന്നതിന് നടപ്പിലാക്കിയ റീജിയണൽ കണക്റ്റിവിറ്റി ഉഡാൻ സ്കീമിൽ കണ്ണൂർ വിമാനത്താവളത്തെ ഉൾപ്പെടുത്താൻ കഴിഞ്ഞത്. ഇത് ആഭ്യന്തരയാത്രക്കാരെ സംബന്ധിച്ചിടത്തോളം പ്രയോജനകരമാണെന്നും അദ്ദേഹം പറഞ്ഞു.
ഈ സാഹചര്യത്തിലാണ് കണ്ണൂർ വിമാനത്താവളത്തിന് നികുതി ഇളവ് അനുവദിച്ചത്. കണ്ണൂർ, കാസർഗോഡ് ജില്ലകൾക്ക് പുറമെ കർണാടക സംസ്ഥാനത്തെ യാത്രക്കാരാണ് കണ്ണൂർ വിമാനത്താവളത്തെ കൂടുതലായി ആശ്രയിക്കുന്നത്. കോഴിക്കോട്ട് സർവീസിൽ കുറവുവരുമെന്ന ഭീതി വേണ്ട. സർവീസ് കുറഞ്ഞാൽ സർക്കാർ ഇടപെട്ട് പരിഹരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.