കേരള ബ്ലാസ്റ്റേഴ്സിന് തോൽവി
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോളിലൂടെ കോപ്പൽ ആശാന്റെ ജംഷഡ്പുർ കേരളത്തിന്റെ കഥകഴിച്ചു. വിജയമോഹവുമായി ഉരുക്കിന്റെ നാട്ടിലെത്തിയ ബ്ലാസ്റ്റേഴ്സിനെ ഒന്നിനെതിരെ രണ്ടു ഗോളിനാണ് ജംഷഡ്പുർ എഫ്സി കീഴ്പ്പെടുത്തിയത്. ജെറി മാംമിംഗ്താംഗയും അസിം ബിശ്വാസുമാണ് ജംഷഡ്പുരിനായി ഗോൾ നേടിയത്. സിഫ്നിയോസ് കേരളത്തിന്റെ ആശ്വാസ ഗോൾ നേടി.
ആദ്യ പകുതിയിലായിരുന്നു ജംഷഡ്പൂരിന്റെ രണ്ടു ഗോളുകളും. നിലയുറപ്പിക്കുമുമ്പ് തറപറ്റിക്കുകയെന്ന സ്റ്റീവ് കോപ്പലിന്റെ തന്ത്രമാണ് കേരളത്തെ വീഴ്ത്തിയത്. കിക്കോഫിന്റെ ആദ്യ ടച്ചുമുതൽ കേരളത്തിന്റെ പകുതിയിലേക്ക് ഇരച്ചുകയറിയ ജംഷഡ്പുർ ആശാന്റെ തന്ത്രങ്ങൾ കളത്തിൽ നടപ്പാക്കി. ഉരുക്കുപോലെ കേരളത്തിന്റെ കോട്ട ഇതുവരെ കാത്ത പ്രതിരോധ നിരക്കാരുടെ പിഴവ് മുതലാക്കി ജംഷഡ്പുർ വിജയം നേടുകയും ചെയ്തു.
കളിയുടെ 22.6 സെക്കൻഡിൽ തന്നെ ഐഎസ്എലിലെ അതിവേഗ ഗോൾ നേടി ജംഷഡ്പുർ കേരളത്തെ ഞെട്ടിച്ചു. വെസ് ബ്രൗണിന്റെ പിഴവാണ് ആദ്യ ഗോളിനു വഴിയൊരുക്കിയത്. കേരളത്തിന്റെ ബോക്സിനു പുറത്തുനിന്നും അസിം ബിശ്വാസ് ജെറിക്കു പന്തു നീട്ടുമ്പോൾ ബ്രൗൺ കാഴ്ചക്കാരനായി നിൽക്കുകയായിരുന്നു. ബ്രൗണിനെ കടന്ന് പന്ത് ഓടിപ്പിടിച്ച ജംഷഡ്പുരിന്റെ കൗമാരതാരം ജെറി ഗോൾ കീപ്പർ റെച്ചുബ്കയെയും വെട്ടിയൊഴിഞ്ഞ് നിറയൊഴിച്ചു.
രണ്ടാം ഗോൾ സെൻട്രൽ ഡിഫൻസിലെ കരുത്തനായ സന്ദേശ് ജിങ്കന്റെ പിഴവിൽനിന്നായിരുന്നു. വലതു കോർണർ ഫ്ലാഗിനടുത്തുനിന്നും ബികാഷ് ജെയ്റു ബോക്സിൽ നിലയുറപ്പിച്ച ജെറിയെ ലക്ഷ്യമാക്കി നീട്ടനൽകിയ ക്രോസ് ജിങ്കാന് ക്ലിയറുചെയ്യാൻ സാധിച്ചില്ല. അവസരം കാത്തുനിന്ന അസിം ബിശ്വാസ് മികച്ചൊരു ഷോട്ടിലൂടെ രണ്ടാം ഗോൾ സ്വന്തമാക്കി.
രണ്ടു ഗോൾ വീണിട്ടും കേരളത്തിന്റെ ബോക്സിലേക്ക് ജംഷഡ്പുർ നിരന്തരം റെയ്ഡുകൾ നടത്തി. ഭാഗ്യത്തിന്റെ ബലത്തിൽ കൂടുതൽ പരിക്ക് പറ്റാതെ കേരളം രക്ഷപെട്ടു. ആദ്യപകുതിയിൽ കേരളത്തിന്റെ തിരിച്ചടി ഹ്യൂമിന്റെ കിടിലൻ ഹെഡറിൽ ഒതുങ്ങി. കോർണർകിക്കിന് പറന്നുവന്നു ഹ്യൂ തലവച്ചെങ്കിലും നിർഭാഗ്യം കേരളത്തെ പിടികൂടി.
രണ്ടാം പകുതിയിൽ ഗോളിനായി കേരളം ഇരച്ചുകയറിയെങ്കിലും ഒത്തിണക്കം കാണാനായില്ല. ഹ്യൂമും വിനീതും നിറംമങ്ങിയതും കേരളത്തിനു വിനയായി. രണ്ടാം പകുതിയുടെ അവസാനം ഹ്യൂമിനെ വലിച്ച് സിഫ്നിയോസിനെ ഇറക്കിയെങ്കിലും വൈകിയിരുന്നു. ഇഞ്ചുറി ടൈമിൽ സിഫ്നിയോസ് ഹെഡറിലൂടെ ആശ്വാസ ഗോൾ നേടി. ജിങ്കാന്റെ ക്രോസിൽനിന്നായിരുന്നു ഗോൾ.