കൊച്ചി ബ്യൂട്ടിപാർലർ വെടിവെയ്പ്പ് ; തുമ്പ് തേടി പോലീസ് , അന്വേഷണ സംഘത്തെ വിപുലീകരിച്ചു…
നടി ലീന മരിയ പോളിന്റെ ബ്യൂട്ടിപാർലറിന് നേരെ വെടിവയ്പുണ്ടായ സംഭവം ഇനി ക്രൈംബ്രാഞ്ചും പോലീസും സംയുക്തമായി അന്വേഷിക്കും. സംഭവം നടന്ന് ഒരു മാസമായിട്ടും അന്വേഷണം ഇഴയുന്നതിനാലാണ് അന്വേഷണസംഘം വിപുലീകരിച്ചത്. അധോലോക കുറ്റവാളി രവി പൂജാരിയെ കേന്ദ്രീകരിച്ച് തന്നെയാണ് അന്വേഷണമെന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ഡിസംബർ 15നാണ് കൊച്ചി കടവന്ത്രയിൽ നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാർലറിന് നേരെ ബൈക്കിലെത്തിയ സംഘം വെടിയുതിർത്തത്. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രവി പൂജാരി തന്നെ രംഗത്ത് വന്നിരുന്നു. എന്നാൽ ഇതുവരെ അക്രമി സംഘത്തെ പിടികൂടാനായിട്ടില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം വിപുലീകരിച്ചത്.
നിലവിൽ അന്വേഷണ ചുമതലയുള്ള തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ പി.പി. ഷംസിന്റെ നേതൃത്വത്തിൽ തന്നെ കൊച്ചിയിലും ഇതര സംസ്ഥാനത്തും അന്വേഷണം തുടരും. രവി പൂജാരിയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.