കെഎസ്ആർടിസി ഡ്രൈവർ യദുവിനെ പിരിച്ചുവിടണമെന്ന് പ്രമേയം അവതരിപ്പിച്ച് തിരുവനന്തപുരം കോർപ്പറേഷൻ

മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തിൽ കെഎസ്ആർടിസി ഡ്രൈവർ യദുവിനെ പിരിച്ചുവിടണമെന്ന് പ്രമേയം അവതരിപ്പിച്ച് തിരുവനന്തപുരം കോർപ്പറേഷൻ. മേയർക്ക് ഭരണപക്ഷം നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. മേയറുടെ നടപടി മാതൃകാപരമാണ് എന്ന് ഡപ്യൂട്ടി മേയർ പി കെ രാജു പറഞ്ഞു.

ബസ്സിൽ നിന്ന് യാത്രക്കാർ ഇറക്കിവിട്ടത് അംഗീകരിക്കാനാവില്ല എന്ന് യുഡിഎഫ് കൗൺസിലർമാർ പറഞ്ഞു. ഇറക്കി വിട്ടതിന് തെളിവുണ്ടോ എന്ന് മേയർ ചോദിച്ചു. ഭരണ പക്ഷവുമായി വാക്കേറ്റം നടന്നതിനെ തുടർന്ന് യുഡിഎഫ് കൗൺസിലർമാർ കൗൺസിൽ യോഗം ബഹിഷ്കരിച്ചു. ബിജെപി കൗൺസിലർമാർ നടുത്തളത്തിൽ മുദ്രാവാക്യം ഉയർത്തി. തലസ്ഥാന ജനതയുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന പ്രവൃത്തിയാണ് മേയറുടേത് എന്ന് ബിജെപി കൗൺസിലർമാർ പറഞ്ഞു.

ബിജെപി കൗൺസിലർ അനിലാണ് വിഷയം കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ചത്. പിന്നാലെ ഭരണകക്ഷി കൗൺസിലർമാരുമായി വാക്കേറ്റമുണ്ടായി.

നഗരസഭയ്ക്ക് മുഴുവൻ അപമാനമാകുന്ന സാഹചര്യമാണ് മേയറിന്റെ ഇടപെടൽ മൂലം ഉണ്ടായതെന്ന് അനിൽ പറഞ്ഞു. ഈ ഭരണസമിതി അധികാരത്തിൽ വന്നതുമുതൽ വിവാദങ്ങൾ വിടാതെ പിന്തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. പിന്നാലെയാണ് കൗൺസിലർമാർ തമ്മിൽ വാക്കേറ്റം ഉണ്ടായത്.

error: Content is protected !!