ലോക്‌സഭ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടത്തിന് നാളെ തുടക്കം

രാജ്യം കാത്തിരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട പോളിങ്ങിന് നാളെ തുടക്കമാകും. 102 മണ്ഡലങ്ങളിലാണ് നാളെ തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രിൽ 19 ന് ആരംഭിക്കുന്ന തെരഞ്ഞെടുപ്പ് ജൂൺ ഒന്ന് വരെയാണ് നടക്കുന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ പരസ്യപ്രചാരണം കഴിഞ്ഞദിവസം അവസാനിച്ചിരുന്നു.

രാജ്യത്തെ ആകെയുള്ള 543 ലോക്സഭാ സീറ്റുകളിലേയ്ക്ക് ഏഴുഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക.ആദ്യഘട്ട തിരഞ്ഞെടുപ്പിലാണ് ഏറ്റവും കൂടുതൽ സീറ്റുകളിലേയ്ക്കും ഏറ്റവും അധികം സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടത്തിൽ എട്ട് കേന്ദ്ര മന്ത്രിമാർ രണ്ട് മുൻ മുഖ്യമന്ത്രിമാർ ഒരു മുൻ ഗവർണർ എന്നിവരടക്കം 1625 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. വോട്ടെടുപ്പിനുളള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

39 സീറ്റുകളുള്ള തമിഴ്നാട്ടിലും അഞ്ച് സീറ്റുള്ള ഉത്തരാഖണ്ഡിലും നാളെ ഒറ്റ ഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാകും. രാജസ്ഥാനില്‍ 12 സീറ്റുകളിലേക്കും ഉത്തര്‍പ്രദേശില്‍ എട്ട് സീറ്റുകളിലും അസമിലെയും ഉത്തരാഖണ്ഡിലെയും അഞ്ചും ബിഹാറില്‍ നാലും മധ്യപ്രദേശില്‍ ആറും പശ്ചിമ ബംഗാള്‍ മൂന്ന്, മണിപ്പുരില്‍ രണ്ട് സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കും. ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് സാന്നിധ്യമുളള ബസ്തറിലും നാളെയാണ് വോട്ടെടുപ്പ് നടക്കുക.അരുണാചൽ പ്രദേശ്, സിക്കിം എന്നീ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും നാളെയാണ് തെരഞ്ഞെടുപ്പ്. പുതുച്ചേരിയിലെയും ലക്ഷദ്വീപിലെയും ഓരോ സീറ്റിലും നാളെയാണ് വോട്ടെടുപ്പ് നടക്കുന്നത്.

error: Content is protected !!