അബ്ദുൽ റഹീമിൻ്റെ ജീവിതം സിനിമയാക്കുന്നു എന്ന വാർത്ത നിഷേധിച്ച് ബ്ലെസി

സൗദി ജയിലിലുള്ള അബ്ദുൽ റഹീമിൻ്റെ ജീവിതം സിനിമയാക്കുമെന്ന വാർത്ത നിഷേധിച്ച് ബ്ലസി. ചിലർ സമീപിച്ചിരുന്നു. താത്പര്യമില്ലെന്നാണ് മറുപടി പറഞ്ഞത്. ഒരേ പ്രമേയത്തിലുള്ള സിനിമകൾ ചെയ്യാൻ താത്പര്യമില്ലെന്നും ബ്ലസി അറിയിച്ചു.

അബ്ദുൽ റഹീമിന്റെ ജീവിതം സിനിമയാക്കുമെന്ന പ്രഖ്യാപനത്തിനെതിരെ കുടുംബം രംഗത്തുവന്നിരുന്നു. അബ്ദുൽ റഹീം ഉമ്മയെ കണ്ട ശേഷം മതി സിനിമയെന്നും റഹിം നാട്ടിലെത്തിയ ശേഷം എന്തിനോടും സഹകരിക്കുമെന്നും അബ്ദുൽ റഹീമിന്റെ സഹോദരൻ നസീർ ട്വന്റിഫോറിനോട് പറഞ്ഞു.

അബ്ദുറഹീമിന്റെ ജീവിതം സിനിമയാക്കാനുള്ള ചർച്ചകൾ സജീവമായി പുരോഗമിക്കുകയാണ് എന്നായിരുന്നു വാർത്തകൾ. എന്നാൽ സിനിമയാക്കാൻ ഒരുങ്ങുന്നവർക്ക് മുന്നറിയിപ്പുമായി റിയാദിലെ റഹീം മോചന നിയമസഹായ സമിതിയും രംഗത്തെത്തി. സൗദിയിലെ നിയമവ്യവസ്ഥയെ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുന്നത് മോചനത്തെ ബാധിക്കും എന്നാണ് വിലയിരുത്തൽ. ഇതേ അഭിപ്രായമാണ് കുടുംബത്തിനും. സിനിമയല്ല റഹീമിൻ്റെ ജീവനനാണ് വലുതെന്ന് റഹീമിൻ്റെ അമ്മാവൻ അബ്ബാസും പ്രതികരിച്ചു.

അതേസമയം ദയാധനമായ 34 കോടി സ്വരൂപിച്ചെങ്കിലും ജയിൽ മോചനത്തിന് ഇനിയും കടമ്പകൾ ഏറെയാണ്. റഹീമിന്റെ മോചനത്തിനുള്ള പ്രവർത്തനങ്ങൾ തുടരുമ്പോൾ തെറ്റായ പ്രചാരണങ്ങൾ ഈ നടപടിക്രമങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും നിയമ സഹായ സമിതി അറിയിച്ചു.

error: Content is protected !!