കള്ളവോട്ട് പരാതി; 92കാരിയുടെ വോട്ട് സിപിഐഎം നേതാവ് ചെയ്തു, ഉദ്യോഗസ്ഥർക്കെതിരെ നടപടി
കാസർഗോഡ് ലോക്സഭാ മണ്ഡലത്തിൽ കള്ളവോട്ട് പരാതി. കല്യാശ്ശേരി പാറക്കടവിൽ സിപിഐഎം നേതാവ് 92 കാരിയുടെ വോട്ട് രേഖപ്പെടുത്തി എന്നാണ് പരാതി. വീട്ടിലെത്തിയുള്ള വോട്ടിങ്ങിനിടെ ക്രമക്കേട് നടന്നു എന്ന് പരാതിയിൽ പറയുന്നു. പരാതി ശരിവച്ചുകൊണ്ട് സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
വയോധികയായ ദേവി വോട്ട് രേഖപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. സിപിഐഎം മുൻ ബ്രാഞ്ച് സെക്രട്ടറി ഗണേശൻ ഈ വോട്ട് രേഖപ്പെടുത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ രഹസ്യ സ്വഭാവം ഉറപ്പാക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി പോളിംഗ് ഉദ്യോഗസ്ഥറെ സസ്പൻഡ് ചെയ്തു. അന്വേഷണത്തിനും വകുപ്പ് തല നടപടിക്കും ശുപാർശയുണ്ട്. അസി. റിട്ടേണിങ് ഓഫീസർ പോലീസിൽ പരാതി നൽകുകയും ചെയ്തു. സ്പെഷ്യൽ പോളിങ് ഓഫീസർ, പോളിങ് അസിസ്റ്റന്റ് മൈക്രോ ഒബ്സർവർ, സ്പെഷ്യൽ പൊലീസ് ഓഫീസർ, വീഡിയോഗ്രാഫർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.