തൃശൂരിൽ കണ്ടക്ടറുടെ ക്രൂര മർദ്ദനത്തിനിരയായ യാത്രക്കാരൻ മരിച്ചു

ചില്ലറയെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കണ്ടക്ടറുടെ ക്രൂര മർദ്ദനത്തിന് ഇരയായ കരുവന്നൂർ സ്വദേശി പവിത്രൻ (68) ചികിത്സയിലിരിക്കെ മരിച്ചു. ഏപ്രിൽ 2 ന് ഉച്ചയ്ക്ക് 12 ഓടെ തൃശൂർ – കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന ശാസ്ത ബസിൻ്റെ കണ്ടക്ടർ ഊരകം സ്വദേശി കടുകപറമ്പിൽ രതീഷിന്റെ മർദ്ദനത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ തുടരുകയായിരുന്നു.

ചില്ലറയെ ചൊല്ലിയുള്ള തർക്കത്തിൽ പുത്തന്‍തോട് ബസ് സ്‌റ്റോപ്പിന് സമീപത്ത് വച്ച് പവിത്രനെ കണ്ടക്ടര്‍ ഊരകം സ്വദേശി രതീഷ് തള്ളി താഴെയിടുകയായിരുന്നു. റോഡരികിലെ കല്ലില്‍ തലയടിച്ച് വീണ പവിത്രന്‍റെ തല പിടിച്ച് കണ്ടക്ടര്‍ വീണ്ടും കല്ലില്‍ ഇടിച്ചതായും പവിത്രന്‍റെ മകന്‍ പ്രണവ് പറഞ്ഞു. പവിത്രനെ ആദ്യം മാപ്രാണത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും, പരിക്ക് ഗുരുതരമായതിനാല്‍ തൃശ്ശൂര്‍ എലൈറ്റ് ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.

സംഭവം കണ്ട നാട്ടുകാര്‍ കണ്ടക്ടറെ തടഞ്ഞുവെച്ച് ഇരിങ്ങാലക്കുട പൊലീസില്‍ വിവരം അറിയിച്ചു. ഇതോടെ പൊലീസെത്തി ബസും കണ്ടക്ടറേയും കസ്റ്റഡിയിലെടുത്തിരുന്നു. പവിത്രൻ മരിച്ചതോടെ കണ്ടക്ടർക്കെതിരെ കൊലക്കുറ്റം ചുമത്തും.

error: Content is protected !!