സിപിഐഎം നേതാക്കളുടെ സ്മൃതികുടീരത്തിൽ അതിക്രമം നടത്തിയ സംഭവം; ഒരാൾ കസ്റ്റഡിയിൽ

കണ്ണൂർ പയ്യാമ്പലത്ത് സിപിഐഎം നേതാക്കളുടെ സ്മൃതികുടീരത്തിൽ അതിക്രമം നടത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബീച്ചിൽ പഴയ കുപ്പികൾ പെറുക്കുന്ന കർണാടക സ്വദേശിയാണ് കസ്റ്റഡിയിലായത്. ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടില്ല. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. സോഫ്റ്റ് ട്രിങ്ക് പോലുള്ള പാനീയമാണ് സ്മൃതി കുടീരത്തിൽ ഒഴിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ഇ കെ നായനാർ, കോടിയേരി ബാലകൃഷ്ണൻ, എന്നിവരടക്കമുള്ളവരുടെ സ്മൃതി കുടീരങ്ങളാണ് വികൃതമാക്കിയത്. പ്രകോപനം സൃഷ്ടിക്കാനുളള ആസൂത്രിത ഗൂഡാലോചനയെന്നായിരുന്നു സിപിഐഎം നേതൃത്വം ആരോപിക്കുന്നത്. പ്രത്യേക പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് പയ്യാമ്പലത്ത് സിപിഐഎം നേതാക്കളുടെ സ്മൃതി കുടീരങ്ങൾക്ക് നേരെയുളള അതിക്രമം ശ്രദ്ധയിൽപ്പെട്ടത്. മുൻ മുഖ്യമന്ത്രി ഇകെ നായനാർ, സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറിമാരായ ചടയൻ ഗോവിന്ദൻ, കോടിയേരി ബാലകൃഷ്ണൻ, മുൻ എംപി, ഒ ഭരതൻ എന്നിവരുടെ സ്മൃതി കുടീരങ്ങളിലാണ് ദ്രാവകം ഒഴിച്ചത്. ഗ്രാനൈറ്റിൽ തയ്യാറാക്കിയ കോടിയേരി ബാലകൃഷ്ണന്റെ ഗ്രാനൈറ്റിൽ ചിത്രം പൂർണമായും വികൃതമാക്കി.

error: Content is protected !!