ഡൽഹി മദ്യനയ അഴിമതി; അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

അറസ്റ്റിനെ ചോദ്യംചെയ്തുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.മദ്യനയ കേസിലാണ് ഇ.ഡി. കെജരിവാളിനെ അറസ്റ്റ് ചെയ്തത്. ഡൽഹി ഹൈക്കോടതി നേരത്തെ കെജരിവാളിന്റെ ഹർജ്ജി തള്ളിയിരുന്നു. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിയ്ക്കുക.

തെളിവുകളൊന്നുമില്ലാതെ ആണ് തന്നെ അറസ്റ്റ് ചെയ്തത് എന്നുൾപ്പെടെയുള്ള വാദങ്ങളാകും കെജ്രിവാൾ കോടതിയിൽ നിരത്തുക. ഭരണ ഘടന ഉറപ്പ് നല്കുന്ന പ്രാഥമിക അവകാശങ്ങളുടെ ലംഘനമാണിത്. സമൻസിന് അനുസൃതമായി ഹാജരാകാതിരുന്നത് നടപടിയ്ക്ക് പിന്നിലെ ഗൂഢലക്ഷ്യങ്ങൾ ബോധ്യപ്പെട്ടതിനാലാണ്. സമൻസ് അനുസരിച്ച് ഹാജരാകാതിരുന്നു എന്നതിന്റെ പേരിൽമാത്രം അറസ്റ്റ് ചെയ്യേണ്ട ആവശ്യമില്ലായിരുന്നെന്നും ഇ.ഡി. നീക്കം നിയമവിരുദ്ധമായിരുന്നെന്നുമാണ് കെജ്‌രിവാളിന്റെ വാദം. മദ്യനയക്കേസിന്റെ സൂത്രധാരൻ കെജ്‌രിവാളാണെന്നാരോപിച്ച് ഇ.ഡി. കഴിഞ്ഞദിവസം കോടതിയിൽ എതിർ സത്യവാങ്മൂലം നൽകിയിരുന്നു.

അരവിന്ദ് കെജ്രിവാളിനെ ജയിലിലെത്തി കാണാൻ ഭാര്യ സുനിതാ കെജ്രിവാളിന് തിഹാർ ജയിൽ അധികൃതർ അനുമതി നിഷേധിച്ചിരുന്നു. ഇന്നത്തെ സന്ദർശനത്തിനുള്ള അനുമതിയാണ് നിഷേധിച്ചത്. അനുമതി നിഷേധിച്ചതിൽ ജയിൽ അധികൃതർ കാരണം വ്യക്തമാക്കിയില്ലെന്ന് ആം ആദ്മി പാർട്ടി അറിയിച്ചു.

error: Content is protected !!