തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമന കൊളീജിയം; ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയ നിയമ ഭേദഗതിക്ക് സ്റ്റേയില്ല

തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമന കൊളീജിയത്തില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയ നിയമ ഭേദഗതിക്ക് സ്റ്റേയില്ല. നിയമ നിര്‍മ്മാണം നടപ്പാക്കുന്നതിന് സ്റ്റേ നല്‍കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നിയമ ഭേദഗതി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ചു. ഹര്‍ജി സുപ്രീംകോടതി ഏപ്രില്‍ മാസത്തില്‍ പരിഗണിക്കാന്‍ മാറ്റി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയ നടപടി ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് ജയ ഠാക്കൂര്‍ നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. അധികാര വികേന്ദ്രീകരണമെന്ന തത്വത്തിന് വിരുദ്ധമാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെന്നാണ് ഹര്‍ജിയിലെ ആക്ഷേപം.

തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമ ഭേദഗതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം താക്കൂർ സമർപ്പിച്ച റിട്ട് ഹർജിയാണ് പരിഗണിച്ചത്. ചീഫ് ഇലക്ഷൻ കമ്മീഷണറെയും മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണർമാരെയും നിയമിക്കുന്നതിനുള്ള ഒരു കമ്മിറ്റിയിൽ നിന്ന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുന്നതാണ് പുതിയ നിയമം.

പുതിയ നിയമം ഭരണഘടനയുടെ അടിസ്ഥാന ഘടനയായ അധികാര വികേന്ദ്രീകരണത്തിൻ്റെ ലംഘനമാണെന്ന് ഠാക്കൂറിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വികാസ് സിംഗ് വാദിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ തിരഞ്ഞെടുക്കുന്ന സമതിയിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയത് ഭരണഘടനയുടെ 14, 21, 50, 324 അനുച്ഛേദങ്ങളുടെ ലംഘനമാണെന്നും മധ്യപ്രദേശ് മഹിളാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഠാക്കൂർ ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.

കേന്ദ്ര നിയമമന്ത്രിയുടെ നേതൃത്വത്തിലുള്ള സെർച്ച് കമ്മിറ്റി നിർദ്ദേശിച്ച സ്ഥാനാർത്ഥികളുടെ പട്ടിക പരിഗണിച്ച് സെലക്ഷൻ കമ്മിറ്റി നടത്തുന്ന ശുപാർശയുടെ അടിസ്ഥാനത്തിൽ രാഷ്ട്രപതി തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുമെന്നതാണ് പുതിയ നിയമം. സെലക്ഷൻ കമ്മിറ്റിയിൽ പ്രധാനമന്ത്രി, ഒരു കേന്ദ്ര കാബിനറ്റ് മന്ത്രി, പ്രതിപക്ഷ നേതാവ് അല്ലെങ്കിൽ ലോക്സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയുടെ നേതാവ് എന്നിവരായിരിക്കും. സുതാര്യമായ രീതിയിൽ സ്വന്തം നടപടിക്രമങ്ങൾ നിയന്ത്രിക്കാനും സെർച്ച് കമ്മിറ്റി നിർദ്ദേശിക്കുന്നവരെ കൂടാതെ മറ്റുള്ളവരെ പരിഗണിക്കാനും പാനലിന് നിയമം അധികാരം നൽകുന്നു.

error: Content is protected !!