കളമശ്ശേരി സ്ഫോടനം; പ്രതി ഡൊമിനിക് മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

കളമശ്ശേരി സ്ഫോടനക്കേസിൽ അറസ്റ്റിലായ പ്രതി ഡൊമിനിക് മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നുതന്നെ പൊലീസ് കസ്റ്റഡി അപേക്ഷ സമർപ്പിക്കും. കസ്റ്റഡിയിൽ ലഭിച്ച ശേഷമാകും തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുക.

 

ദില്ലിയിൽ നിന്നെത്തിയ എൻ എസ് ജി സംഘവും ഇന്ന് പ്രതിയെ ചോദ്യം ചെയ്യും. എൻ ഐ എ സംഘം ഇയാളെ ഇന്നലെ വിശദമായി ചോദ്യം ചെയ്തിരുന്നു. അതേസമയം, കളമശ്ശേരി സ്‌ഫോടനത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന പന്ത്രണ്ടുകാരിയും മരിച്ചു. കാലടി മലയാറ്റൂർ സ്വദേശി ലിബിനയാണ് മരിച്ചത്. ലിബിനയ്ക്ക് ദേഹത്ത് 90% പൊള്ളലേറ്റിരുന്നു.

സ്‌ഫോടനത്തിൽ ഇതുവരെ 3 പേരാണ് മരിച്ചത്. തൊടുപുഴ കാളിയാർ സ്വദേശിനി കുമാരി, പെരുമ്പാവൂർ ഇരിങ്ങോൾ സ്വദേശി ലയോണ എന്നിവർ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ചികിത്സയിലുള്ള 5 പേരുടെ നില ഗുരുതരമായി തുടരുകയാണ്.

കളമശ്ശേരിയില്‍ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ നടത്തിയ പ്രതികരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ രംഗത്തുവന്നു. കേന്ദ്രമന്ത്രിയുടേത് വര്‍ഗീയ വീക്ഷണത്തോടെയുള്ള നിലപാടാണെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ എക്സില്‍ പങ്കുവെച്ച കുറിപ്പ് വായിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. വിഷാംശം ഉള്ളവര്‍ അതിങ്ങനെ ചീറ്റി കൊണ്ടിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിയുടേത് വര്‍ഗീയ വീക്ഷണത്തോടെയുള്ള നിലപാട്. മന്ത്രിസ്ഥാനത്ത് ഇരിക്കുന്ന ആള്‍ അന്വേഷണ ഏജന്‍സികളോട് സാധാരണനിലയിലെ ആദരവ് കാണിക്കണം.

error: Content is protected !!