എച്ച്.എസ്. പ്രണോയിക്ക് വെങ്കലം; 1982-ന് ശേഷം പുരുഷ സിംഗിള്‍സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

ഏഷ്യന്‍ ഗെയിംസില്‍ ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ മലയാളി താരം എച്ച് എസ് പ്രണോയിക്ക് വെങ്കലം. സെമിയില്‍ ചൈനയുടെ ലി ഷിഫെങ്ങിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്ക് (16-21, 9-21) പരാജയപ്പെട്ടതോടെയാണ് പ്രണോയിക്ക് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്. 41 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസ് പുരുഷ സിംഗിള്‍സില്‍ ഒരു മെഡല്‍ നേടുന്നത്. 1982 ഏഷ്യന്‍ ഗെയിംസില്‍ സെയ്ദ് മോദിയാണ് ഈയിനത്തില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ താരം.

ഏഷ്യന്‍ ഗെയിംസിന്റെ 13-ാം ദിനം ഇന്ത്യ നേടുന്ന രണ്ടാമത്തെ മെഡലാണിത്. നേരത്തെ അമ്പെയ്ത്തില്‍ വനിതകളുടെ റിക്കര്‍വ് ഇനത്തില്‍ ഇന്ത്യ വെങ്കലം സ്വന്തമാക്കിയിരുന്നു. വിയറ്റ്നാമിനെ 6-2 ന് തകര്‍ത്താണ് ഇന്ത്യന്‍ വനിതകളുടെ നേട്ടം. അങ്കിത ഭഗത്, സിമ്രന്‍ജീത് കൗര്‍, ഭജന്‍ കൗര്‍ എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടിക്കൊടുത്തത്.

ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 88 ആയി. 21 സ്വര്‍ണവും 32 വെള്ളിയും 35 വെങ്കലവുമായി മെഡല്‍ പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ.

error: Content is protected !!